ഇറാനെതിരേ യു എസ് സൈനികനടപടിക്ക് , ഇറാനെ ഇസ്‌ളാം ഭീകരതയില്‍ നിന്നും രക്ഷിക്കുമെന്ന് ഇസ്രായേലും

New Update
V

ടെഹ്റാന്‍: ഇറാനിലെ ഇസ്‌ളാമിക്ക് റിപ്പബ്ലിക്കിനെതിരെ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന അഞ്ഞൂറിലധികം പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്ത ഇറാനിയന്‍ സൈനികനടപടി ആരംഭിക്കാനുള്ള നിര്‍ദേശം ശനിയാഴ്ച രാത്രി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു മുന്നിലെത്തിയെന്ന് ‘ദ ന്യൂ യോര്‍ക്ക് ടൈംസ്.’ എന്നാല്‍, അദ്ദേഹം അക്കാര്യത്തില്‍ തീ രുമാനമെടുത്തിട്ടില്ലെന്ന് പേര് വെളിപ്പെടുത്താത്ത യു എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ടുചെയ്തു.

Advertisment

അതിനിടെ, ഇതുവരെ കാണാത്തവിധം ഇറാന്‍ സ്വാതന്ത്ര്യത്തിലേക്ക് ഉറ്റുനോക്കുകയാണെന്നും സഹായിക്കാന്‍ യു എസ് തയ്യാറാണെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് ട്രംപുമായി കളിക്കാന്‍ നില്‍ക്കരുതെന്ന് യു എസ് വിദേശകാര്യ വകുപ്പ് ഇറാന് മുന്നറിയിപ്പുനല്‍കി. അദ്ദേഹം എന്തെങ്കിലും ചെയ്യുമെന്നു പറഞ്ഞാല്‍ അതില്‍ കാര്യമുണ്ടാകുമെന്നും വകുപ്പ് പറഞ്ഞു.

നിഷ്ഠൂരവാഴ്ചയുടെ നുകത്തില്‍നിന്ന് ഇറാന്‍ ഉടന്‍ രക്ഷ നേടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.പശ്ചിമേഷ്യ ലക്ഷ്യമിട്ട് യു എസ് സൈനികനീക്കം ആരംഭിച്ചതായും യുഎസ് സൈന്യത്തിന്റെ പടക്കോപ്പുകള്‍ കൊണ്ടുപോകുന്ന ചരക്കുവിമാനങ്ങളുടെ സാന്നിധ്യം ബ്രിട്ടനിലെ വ്യോമതാവളങ്ങളില്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ബ്രിട്ടനിലെ താവളങ്ങളില്‍ നിന്നാണ് യുറോപ്പിലെയും പശ്ചിമേഷ്യയിലെയും സൈനിക നടപടികള്‍ യു എസ് ഏകോപിപ്പിക്കുന്നത്.

റെവലൂഷണറി ഗാര്‍ഡ് കോറിനെ അഭിനന്ദിച്ച് ഇറാന്‍

അതേസമയം, പ്രക്ഷോഭത്തെ ധീരമായി നേരിടുന്നതിന് ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോറിനെയും അര്‍ധസൈന്യ മായ ബാസിജ് സേനയെയും പോലീസിനെയും പാര്‍ലമെന്റ് അഭിനന്ദിച്ചു. പ്രതിഷേധിക്കുന്നവരെ ശക്തമായി കൈകാര്യംചെയ്യുമെന്നും അറസ്റ്റിലാകുന്നവര്‍ക്ക് തക്ക ശിക്ഷകിട്ടുമെന്നും ഇറാന്‍ ജനത മനസ്സിലാക്കണമെന്ന് സ്പീക്കര്‍ ബാഗേര്‍ ഖാലിബാഫ് പറഞ്ഞു.നടപടിയുണ്ടായാലേ പ്രതികരിക്കൂ എന്നില്ലെന്നും ഭീഷണിയെക്കുറിച്ച് സൂചന കിട്ടിയാല്‍ത്തന്നെ പ്രതികരിക്കുമെന്നും അദ്ദേഹം യുഎസി നും ഇസ്രയേലിനും മുന്നറിയിപ്പു നല്‍കി.

ഇറാനില്‍ ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കേയാണ് മുന്നറിയിപ്പ്. യു എസ് മുന്നറിയിപ്പ് അവഗ ണിച്ച് പ്രക്ഷോഭത്തെ ശക്തമായി അടിച്ചമര്‍ത്തുമെന്ന നിലപാടിലാണ് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമീനി.

അതേസമയം, 2025 ജൂണില്‍ ഇസ്രയേലുമായി നടന്ന 12 ദിന യുദ്ധത്തില്‍ മിസൈല്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്ക് വ്യാപക നാശമുണ്ടായതിനാല്‍ ഭീഷണിക്കപ്പുറം ഇനിയൊരു യുദ്ധത്തിന് ഇറാന്‍ മുതിരുമോയെന്നതിനെക്കുറിച്ച് സംശയവുമുണ്ട്.

500ലധികം പേര്‍ കൊല്ലപ്പെട്ടെന്ന് ഹരാന

അതേ സമയം,ഇറാനിലെ പ്രതിഷേധങ്ങളില്‍ 500ലധികം പേര്‍ കൊല്ലപ്പെട്ടതായി ഇറാനിലെ പൗരാവകാശ സംഘടനയായ ഹരാന അറിയിച്ചു.പ്രതിഷേധക്കാര്‍ക്കുവേണ്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ടാല്‍ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിടുമെന്ന് ടെഹ്‌റാന്‍ ഭീഷണിപ്പെടുത്തിയതായും സംഘടന സൂചിപ്പിച്ചു.490 പ്രതിഷേധക്കാരും 48 സുരക്ഷാ ഉദ്യോഗസ്ഥരുടെയും മരണം സ്ഥിരീകരിച്ചതായും 10,600-ലധികം പേര്‍ അറസ്റ്റിലായതായും ഹരാനയുടെ കണക്കുകള്‍ പറയുന്നു.ഇറാന്‍ ഔദ്യോഗിക മരണസംഖ്യ പുറത്തുവിട്ടിട്ടില്ല.

Advertisment