ലണ്ടന്‍: ഗാസ പ്രശ്നത്തിൽ ഇസ്രയേലിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ച് യു കെയിലാകമാനം പ്രകടനങ്ങളും ഐക്യദാർദ്യ സമ്മേളനങ്ങളും നടക്കുന്നതിനിടയിൽ, ബ്രിട്ടീഷ് സർക്കാരിന്റെ ഇസ്രായേൽ അനുകൂല നടപടിയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് എമ്പയര്‍ കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ (സിബിഇ) ബഹുമതി പരസ്യമായി ഉപേക്ഷിച്ച് ബ്രിട്ടീഷ് ഡിസൈനര്‍ കാതറിന്‍ ഹാംനെറ്റ്.
ബ്രിട്ടൻ സർക്കാരിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഹാംനെറ്റ്,
ബ്രിട്ടീഷുകാരി ആയതില്‍ തനിക്ക് നാണക്കേട് തോന്നുന്നു എന്നെഴുതിയ ടി - ഷര്‍ട്ട് ധരിച്ച് പുരസ്‌കാരം മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് വൻ വാർത്താ പ്രാധാന്യം സൃഷ്ടിച്ചു. പൊതുജനങ്ങൾക്ക് ഈ ടി - ഷര്‍ട്ട് വാങ്ങുവാനുള്ള വെബ്‌സൈറ്റ് ലിങ്കും ഹാംനെറ്റ് വീഡിയോയില്‍ ചേര്‍ത്തിരുന്നു.
"ഗാസയിലെ വംശഹത്യയിൽ നമ്മുടെ രാജ്യത്തിന്റെ പങ്ക് ആലോചിച്ച് ബ്രിട്ടീഷുകാരി എന്നതില്‍ എനിക്ക് നാണക്കേടുണ്ട്. പുരസ്‌കാരവും സുനകും സ്റ്റാമറും അര്‍ഹിക്കുന്നത് ഈ കുപ്പത്തൊട്ടിയാണ്. ഗാസയില്‍ ശാശ്വതമായ വെടിനിര്‍ത്തല്‍ നടപ്പാക്കാതെ നിങ്ങള്‍ ഒരിക്കലും അവര്‍ക്ക് വോട്ട് ചെയ്യില്ലെന്ന് പറയൂ" ഹാംനെറ്റ് വ്യക്തമാക്കി.
രാജ്യവാപകമായി ഏറെ ആരാധകരുള്ള ഡിസൈനറാണ് ഹാംനെറ്റ്. 1980 - കളില്‍ പോപ്പ് താരങ്ങളായ മഡോണ, വാം, ക്വീന്‍, ജോര്‍ജ് മൈക്കല്‍ തുടങ്ങിയവര്‍ തങ്ങളുടെ സംഗീത വീഡിയോകളിലും പ്രകടനങ്ങളിലും ഹാംനെറ്റ് ഡിസൈന്‍ ചെയ്ത ടി - ഷര്‍ട്ടുകള്‍ ഉപയോഗിച്ചിരുന്നു.
"എന്തൊരു തമാശ, അവസാനം ഞാനും ബഹുമാനിക്കപ്പെടുന്നു" എന്നായിരുന്നു 2010 - ലെ സിബിഇ പുരസ്‌കാരം കരസ്ഥാനാക്കിയ ശേഷം അവര്‍ ബിബിസിയോട് പറഞ്ഞത്.
അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുദ്ധങ്ങളില്‍ യു കെയുടെ ഇടപെടല്‍ ഉണ്ടായപ്പോള്‍ "എന്റെ പേരില്‍ വേണ്ട" എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത് അന്ന് അവര്‍ പുറത്തിറക്കിയത് ടി - ഷര്‍ട്ടുകള്‍ ഏറെ തരംഗം സൃഷ്ട്ടിച്ചിരുന്നു.