വിശ്വാസത്തിന്റെ അഭാവം ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെടുത്തുന്നു: ലിയോ പതിനാലാമൻ പാപ്പാ

New Update
Hghbg

വത്തിക്കാൻ സിറ്റി: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു" രണ്ടായിരം വർഷത്തെ സഭയുടെ വിശ്വാസപാരമ്പര്യം വിശുദ്ധ പത്രോസിന്റെ ഈ വാക്കുകളിൽ അടിസ്ഥാനമാക്കിയതാണെന്ന വാക്കുകളോടെയാണ് ലിയോ പതിനാലാമൻ പാപ്പാ, പത്രോസിന്റെ പിൻഗാമിയെന്ന നിലയിലുള്ള തന്റെ ആദ്യവചന സന്ദേശം ആരംഭിച്ചത്. പിതാവായ ദൈവത്തിന്റെ മുഖം മനുഷ്യകുലത്തിനു വെളിപ്പെടുത്തുന്ന ഏക രക്ഷിതാവാണ് യേശുക്രിസ്തു എന്നതും പാപ്പാ അടിവരയിട്ടു പറഞ്ഞു. ദൈവത്തിൽ മനുഷ്യരെ അടുപ്പിക്കുന്നതിനായി, പുനരുത്ഥാനത്തിനു ശേഷം നമുക്കെല്ലാവർക്കും അനുകരിക്കാൻ കഴിയുന്ന വിശുദ്ധ മാനവികതയുടെ ഒരു മാതൃക കാണിച്ചുതരികയും, നിത്യ വിധിയുടെ വാഗ്ദാനം പ്രദാനം ചെയ്തവനുമാണ് യേശുവെന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു.

Advertisment

വിശുദ്ധ പത്രോസ്, താൻ ആരെന്നുള്ള യേശുവിന്റെ ചോദ്യത്തിന് നൽകുന്ന മറുപടിയിൽ, ദൈവത്തിന്റെ മഹത്തായ ദാനവും, രൂപാന്തരപ്പെടാൻ അനുവദിക്കുന്നതിന് സ്വീകരിക്കേണ്ട പാതയും നമുക്ക് കാണിച്ചുതരുന്നുവെന്നും, രക്ഷയുടെ ഈ മാനമാണ് മാനവകുലത്തിന്റെ നന്മയ്ക്കുവേണ്ടി സഭ പ്രഘോഷിക്കേണ്ടതെന്നും പാപ്പാ പറഞ്ഞു. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിന് മുൻപേ നമ്മെ തിരഞ്ഞെടുക്കുകയും, ജ്ഞാനസ്നാനത്താൽ പുനരുജ്ജീവിപ്പിക്കുകയും, നമ്മുടെ പരിമിതികൾക്കുമപ്പുറം നമ്മെ നയിക്കുകയും ചെയ്ത ദൈവം നമുക്ക് നൽകുന്ന ഉത്തരവാദിത്വവും, സകല സൃഷ്ടികളോടുമുള്ള വചന പ്രഘോഷണം ആണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

പത്രോസിന്റെ പിൻഗാമിയാകുവാനുള്ള തന്റെ വിളി, ക്രിസ്തുവിന്റെ മൗതീക ശരീരമായ സഭയുടെ വിശ്വസ്തനായ കാര്യസ്ഥനാകുവാൻ മാത്രമുള്ളതാണെന്നും പാപ്പാ പറഞ്ഞു. എന്നാൽ ഇത് ഘടനകളുടെ മഹത്വമോ, സൗന്ദര്യമോ അല്ലെന്നും, മറിച്ച് അതിലെ അംഗങ്ങളുടെ വിശുദ്ധിയിലൂടെയാണ് സഭയുടെ വെളിച്ചം വെളിപ്പെടുന്നതെന്നും പാപ്പാ പറഞ്ഞു.

തുടർന്ന്, താൻ ആരെന്നാണ് മറ്റുള്ളവർ പറയുന്നതെന്ന യേശുവിന്റെ ചോദ്യവും പാപ്പാ ചൂണ്ടിക്കാണിച്ചു. ഈ ചോദ്യം നിസാരമായി തള്ളിക്കളയേണ്ടതല്ല എന്നും, മറിച്ച് നമ്മുടെ ശുശ്രൂഷയുമായി അഭേദ്യബന്ധം പുലർത്തുന്നുവെന്നും പാപ്പാ പറഞ്ഞു. നാം ജീവിക്കുന്ന യാഥാർഥ്യങ്ങളും, അതിന്റെ പരിമിതികളും, സാധ്യതകളും, ചോദ്യങ്ങളും, ബോധ്യങ്ങളുമെല്ലാം തിരിച്ചറിയുന്നതിനു യേശുവിന്റെ ഈ ചോദ്യം നമ്മെ ഏറെ സഹായിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.

യേശുവും ശിഷ്യന്മാരും തമ്മിലുള്ള സംഭാഷണം നടക്കുന്നത് ആഢംബര കൊട്ടാരങ്ങൾ നിറഞ്ഞ മനോഹരമായ കൈസറിയാ ഫിലിപ്പി പട്ടണത്തിലാണെങ്കിലും, അവിടെ ക്രൂരമായ അധികാര വലയങ്ങളും വഞ്ചനയുടെയും അവിശ്വസനീയതയുടെയും രംഗം അരങ്ങേറുന്നുവെന്ന കാര്യം വിസ്മരിക്കരുതെന്നും പറഞ്ഞ പാപ്പാ, സത്യസന്ധതയുടെയും ധാർമ്മികതയുടെയും സുവിശേഷം പ്രഘോഷിക്കുമ്പോൾ ഈ ലോകം നമ്മെ തള്ളിക്കളയുന്നുവെന്ന സത്യം ഉൾക്കൊള്ളണമെന്നും അടിവരയിട്ടു. എന്നാൽ നിഷ്കളങ്കരായ ജനങ്ങൾ നൽകുന്ന നസ്രായന്റെ പ്രത്യേകതകളും പാപ്പാ എടുത്തു പറഞ്ഞു.

ഇന്നത്തെ ലോകത്തിന്റെ അവസ്ഥയും സന്ദേശത്തിൽ പാപ്പാ ചൂണ്ടിക്കാണിച്ചു. സുവിശേഷത്തിനു വേണ്ടി നാം ത്യാഗങ്ങൾ സഹിക്കേണ്ടത് ഏറെ ആവശ്യമാണെന്നും പരിശുദ്ധ പിതാവ് എടുത്തു പറഞ്ഞു. എന്നാൽ ഇന്നത്തെ സമൂഹത്തിന്റെ വിശ്വാസ അഭാവം ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെടുന്നതിനും, കരുണയെ വിസ്മരിക്കുന്നതിനും, വ്യക്തിയുടെ അന്തസ്സിനെ തിരസ്കരിക്കുന്നതിനോ ഇടയാക്കുമെന്ന മുന്നറിയിപ്പും പാപ്പാ നൽകുന്നു.

യേശുവിനെ ഒരു അതിമാനുഷിക പ്രതിഭാസമായി ചുരുക്കുന്നതു നിരീശ്വരവാദമാണെന്നും പാപ്പാ ചൂണ്ടികാണിച്ചു. അതിനാൽ പത്രോസിനെ പോലെ "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു"എന്ന് നമ്മുടെ ജീവിതത്തിൽ ഏറ്റുപറയണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. പത്രോസിന്റെ പിൻഗാമി എന്ന നിലയിൽ, റോമിലെ സഭയുടെ മെത്രാനെന്ന നിലയിൽ തന്റെ ദൗത്യം ആരംഭിക്കുമ്പോൾ, അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്റെ വാക്കുകൾ ഓർമ്മപ്പെടുത്തിക്കൊണ്ട്, ക്രിസ്തു നിലനിൽക്കുന്നതിനായി താൻ അപ്രത്യക്ഷനാവുകയും, ക്രിസ്തു അറിയപ്പെടുന്നതിനും, മഹത്വീകരിക്കപ്പെടുന്നതിനും താൻ ചെറുതാക്കപ്പെടുന്നതിനും, യേശുവിനെ അറിയുന്നതിനായി മറ്റുള്ളവർക്കായി വ്യയം ചെയ്യപ്പെടുന്നതിനും പ്രാർത്ഥനകളും പാപ്പാ അഭ്യർത്ഥിച്ചു.