/sathyam/media/media_files/2025/09/11/ghv-2025-09-11-03-45-58.jpg)
പാരിസ്: പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോണിനു കീഴിൽ പുതിയ പ്രധാനമന്ത്രി അധികാരമേറ്റതിനു പിന്നാലെ ഫ്രാൻസിൽ കലാപം പൊട്ടി പുറപ്പെട്ടു. ബുധനാഴ്ച പാരിസിലെ വിവിധ നഗരങ്ങളിൽ പ്രകടനക്കാർ റോഡുകൾ ഉപരോധിക്കുകയും തീയിടുകയും കലാപക്കാർ പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
റെന്നസിൽ ഒരു ബസ് കത്തിച്ചതായും വൈദ്യുതി ലൈനിന് കേടുപാടുകൾ സംഭവിച്ചതായും തെക്ക് പടിഞ്ഞാറൻ മേഖലയിൽ ട്രെയിൻ സർവീസ് തടസപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും അദ്ദേഹത്തിന്റെ സർക്കാരിനുമെതിരായ പൊതുജന രോഷമാണ് അക്രമത്തിലേക്ക് കടന്നത്.
"എല്ലാം തടയുക" എന്ന ബാനറിൽ ആയിരക്കണക്കിന് ആളുകൾ തെരുവുകളിലേക്ക് ഒഴുകിയെത്തിയപ്പോൾ, പ്രതിഷേധത്തിന്റെ ആദ്യ മണിക്കൂറുകളിൽ 200-ലധികം പേരെ പൊലീസ് അറസ്റ്റു ചെയ്തു.
തിങ്കളാഴ്ച പാർലമെന്റിലെ വിശ്വാസവോട്ടെടുപ്പിൽ പ്രധാനമന്ത്രി ഫ്രാൻസ്വ ബെയ്റോ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഫ്രാൻസിൽ പ്രതിഷേധങ്ങൾ തുടങ്ങിയത്.
പ്രസിഡന്റ് ഇമാനുവൽ മാക്രോണിന്റെ നോമിനിയായി സെബാസ്റ്റ്യൻ ലെകോർനു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതോടെ പ്രക്ഷോഭം കലാപത്തിലേക്ക് വഴിവെച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധികൾ സൃഷ്ടിക്കുന്നതും ജനവിരുധവുമായ നയങ്ങൾക്കെതിരെ യുവാക്കളുൾപ്പെടെ തെരുവിലാണ്. 'എല്ലാം തടയുക'(ബ്ലോക്ക് എവെരിതിങ്) എന്ന മുദ്രാവാക്യമുയർത്തി മീഡിയയിലും വ്യാപക സോഷ്യൽ പ്രതിഷേധമാണ് ഉയരുന്നത്.