ബ്രിട്ടൻ: ബ്രിട്ടനിലെ റോഡുകൾ സുരക്ഷിതമാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളനുസരിച്ച് രാജ്യത്തെ നാല് പ്രധാനപ്പെട്ട മോട്ടോര്‍വേകളില്‍ സ്പീഡ് ലിമിറ്റുകള്‍ പുതുക്കി നിശ്ചയിച്ചു. മണിക്കൂറില്‍ 60 മൈല്‍ എന്ന രീതിയിലേക്കാണ് ഇപ്പോള്‍ സ്പീഡ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
M1, M5, M6, M602 എന്നിവിടങ്ങളിലെ വേഗതയാണ് 60 മൈലായി കുറച്ചത്. സുരക്ഷിതമായ യാത്ര ലക്ഷ്യത്തിന് പുറമെ, വേഗത കുറച്ചുള്ള ഡ്രൈവിംഗ് കൂടുതല്‍ മാലിന്യങ്ങള്‍ തള്ളുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്ന ചിന്തയും ഇതിന് പിന്നിലുള്ളതായി അറിയുന്നു.
ഇത് സംബന്ധിച്ച് ശേഖരിച്ച വന്‍തോതിലുള്ള ഡേറ്റയുടെ വിശകലനം നടന്നുവരികയാണെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍തന്നെ പുറത്തിറക്കുമെന്നും നാഷണല്‍ ഹൈവേസ് ഡയറക്ടര്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സസ്‌റ്റൈനബിലിറ്റി സ്റ്റീഫന്‍ എല്‍ഡര്‍കിന്‍ വ്യക്തമാക്കി.
റോഡുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ 900 മില്യണ്‍ പൗണ്ടോളം വരുന്ന തുക വകയിരുത്തിയിട്ടുണ്ട്.
വേഗത നിയന്ത്രണം ഏർപ്പെടുത്തിയതിനോടൊപ്പം തന്നെ, ഷെഫീല്‍ഡിനും റോതര്‍ഹാമിനും സമീപം ജംഗ്ഷന്‍ 33 - നും 34 - നും ഇടയില്‍ M1 ന്റെ വടക്കുഭാഗത്ത് പുതിയതായി ഒരു ക്യാമറയും സ്ഥാപിച്ചു. ഇതില്‍ നിന്നും മാത്രം പ്രതിദിനം 8000 പൗണ്ടാണ് പിഴയായി സര്‍ക്കാരിന് ലഭിച്ചത്.
സൗത്ത് യോര്‍ക്ക്‌ഷെയര്‍ പോലീസിന്റെ കണക്കുകള്‍ പ്രകാരം, M1 - ന്റെ 2.6 മൈല്‍ വരുന്ന ചെറിയ ഭാഗത്ത് മാത്രം അമിതവേഗതയില്‍ വാഹനം ഓടിച്ചതിന് 22,000 - ത്തിലധികം ഡ്രൈവര്‍മാര്‍ക്ക് പിഴ ലഭിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഇങ്ങനെ ഈടാക്കുന്ന ഫൈൻ തുക സര്‍ക്കാരിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കാണ് പോകുന്നത്. റോഡിലൂടെ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാകുമെന്നും, അതിനാല്‍ ഇത്തരം ഫൈനുകള്‍ അത്തരത്തിലുള്ള അപകടങ്ങള്‍ കുറയ്ക്കും എന്നും ഗവണ്‍മെന്റ് വക്താവ് വ്യക്തമാക്കി.