യൂറോപ്പിന് മസ്കിന്റെ ഭീഷണി; യുഎസ് നാറ്റോ വിടണമെന്ന് ആഹ്വാനം

New Update
Fgjhhgu

വാഷിങ്ടണ്‍: നോര്‍ത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) സഖ്യത്തില്‍ നിന്ന് അമെരിക്ക പുറത്തു കടക്കണമെന്ന് പ്രഖ്യാപനവുമായി ഇലോണ്‍ മസ്ക്. ഇപ്പോള്‍ തന്നെ നാറ്റോയില്‍ നിന്നു പുറത്തു കടക്കണമെന്ന് എക്സില്‍ പ്രചരിച്ച പോസ്ററിനു മറുപടിയായിട്ടായിരുന്നു നമ്മള്‍ തീര്‍ച്ചയായും അങ്ങനെ ചെയ്യണം എന്ന മസ്കിന്‍റെ പ്രതികരണം.

Advertisment

യൂറോപ്പിന്‍റെ പ്രതിരോധത്തിന് അമെരിക്ക പണം നല്‍കുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്നും ഡോജ് മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക് വ്യക്തമാക്കി.

32 അംഗ നാറ്റോ സഖ്യം ഏപ്രിലില്‍ 76ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങവേയാണ് മസ്കിന്‍റെ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്.

ഇതിനിടെ ട്രംപിന്‍റെ വലംകൈയായി മാറിയ മസ്കിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോയും ഗതാഗത സെക്രട്ടറി ഷോണ്‍ ഡാഫിയുമാണ് മസ്കിന്‍റെ കടുത്ത വിമര്‍ശകര്‍.

ഗുണദോഷങ്ങള്‍ കണക്കിലെടുക്കാതെയാണ് മസ്ക് ജീവനക്കാരെ പിരിച്ചു വിട്ടത് എന്നായിരുന്നു അവരുടെ മുഖ്യ ആക്ഷേപം. മസ്ക് ആവിഷ്കരിച്ച വെട്ടിക്കുറയ്ക്കല്‍ മാര്‍ഗനിര്‍ദേശത്തിന്‍റെ മാനുഷികവും രാഷ്ട്രീയപരവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് ചില റിപ്പബ്ളിക്കന്‍ സെനറ്റര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തന്നെ ഇടപെടല്‍ നടത്തിയതായി ദ ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെഡറല്‍ സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമമാകുന്നതിനുള്ളതും ചെലവു കുറയ്ക്കല്‍ നടപടികളും ജീവനക്കാരുടെ സ്ഥിതിഗതികളും ചര്‍ച്ച ചെയ്യുന്നതിനുമായി ചില യോഗങ്ങള്‍ നടത്തിയത് ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

എന്നാല്‍ ജനപക്ഷ വാദികളും കോടീശ്വരന്മാരും തമ്മിലുള്ള പോരാട്ടമായാണ് ഇതിനെ ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന സ്ററീവ് ബാനണ്‍ വിശേഷിപ്പിച്ചത്.