വാഷിങ്‌ടൻ: യുക്രെയ്നെതിരെയുള്ള യുദ്ധത്തിൽ റഷ്യയിലേക്ക് സൈന്യത്തെ അയച്ചതായി ഉത്തരകൊറിയ ഒടുവിൽ സ്ഥിരീകരിച്ചു. "നീതിക്കുവേണ്ടി പോരാടിയവരെല്ലാം വീരന്മാരും മാതൃരാജ്യത്തിന്റെ ബഹുമാനത്തിന്റെ പ്രതിനിധികളുമാണ്, എന്ന് ഉത്തര കൊറിയയുടെ പരമ്മോന്നത ഭരണാധി കിം ജോങ് ഉൻ പറഞ്ഞു.
പരസ്പര പ്രതിരോധ ഉടമ്പടി പ്രകാരമാണ് റഷ്യയിലേക്ക് യുദ്ധത്തിൽ പങ്കെടുക്കുന്നതിനായി സൈനികരെ അയയ്ക്കാൻ തീരുമാനിച്ചത്. റഷ്യൻ സായുധ സേനയുമായി സഹകരിച്ച് യുക്രെയ്നിലെ നവ-നാസി അധിനിവേശകരെ ഉന്മൂലനം ചെയ്യാനും തുടച്ചുനീക്കാനും കുർസ്ക് പ്രദേശം മോചിപ്പിക്കാനുമാണ് സൈനികരെ അയ്ച്ചത്. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് കിം ജോങ് ഉൻ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മാർച്ചിൽ ഉത്തരകൊറിയ ഏകദേശം 10,000-12,000 സൈനികരെ റഷ്യയിലേക്ക് അയച്ചതായി യുഎസ്, ദക്ഷിണ കൊറിയ, യുക്രെയ്‌ൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തിങ്കളാഴ്ച വരെ ഉത്തരകൊറിയ തങ്ങളുടെ സൈനിക വിന്യാസം ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല.
കൊല്ലപ്പെട്ടതോ പരുക്കേറ്റതോ ആയ ഉത്തരകൊറിയക്കാരുടെ എണ്ണം 4,000 ആണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി
മുൻപ് പറഞ്ഞിരുന്നു. എന്നാൽ യുഎസ് കണക്കുകൾ പ്രകാരം ഇത് ഏകദേശം 1,200 ആയിരുന്നു.