ലെബനനിലെ പേജര്‍ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് മലയാളിയായ നോര്‍വേ പൗരന്‍ റിന്‍സണ്‍ ജോസിനെതിരെ സെര്‍ച്ച് വാറണ്ട്. നോര്‍വേ പോലീസാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതായും അന്വേഷണം ആരംഭിച്ചതായും ക്രിമിനല്‍ അന്വേഷണവിഭാഗമായ ക്രിപ്പോസ് സ്ഥിരീകരിച്ചു. അന്താരാഷ്ട്ര തലത്തിലാണ് സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
റിന്‍സണെ കാണാനില്ലെന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സെര്‍ച്ച് വാറണ്ട്. ലെബനനില്‍ പേജര്‍ സ്ഫോടനമുണ്ടായ 17 ന് രാത്രിയാണ് നോര്‍വീജിയന്‍ പൗരനായ മാനന്തവാടി സ്വദേശി റിന്‍സണ്‍ നോര്‍വേയിലെ ഓസ്ളോയില്‍ നിന്ന് അമേരിക്കയിലേക്ക് പോയത്. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയാണിതെന്ന് നേരത്തെ തന്നെ ഇയാള്‍ പലരോടും പറഞ്ഞിരുന്നതായാണ് വിവരം.
എന്നാല്‍ പിന്നീട് റിന്‍സണെക്കുറിച്ച് വിവരമൊന്നുമില്ലെന്നാണ് നോര്‍വയില്‍ ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം നോര്‍വെ പോലീസിനെ അറിയിച്ചിരിക്കുന്നത്. സ്ഫോടകവസ്തുക്കളുള്ള പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറിയത് മാനന്തവാടി സ്വദേശിയായ റിന്‍സണിന്റെ ഉടമസ്ഥതയിലുള്ള ബള്‍ഗേറിയന്‍ കമ്പനിയായ "നോര്‍ട്ട ഗ്ളോബലാ'ണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.