വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ യാത്രാ വാഹനമായ പോപ് മൊബീൽ ഇനി ഗാസയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യ പരിചരണ കേന്ദ്രമാകും. യുദ്ധക്കെടുതികൾ നിറഞ്ഞ ഗാസയിലെ കുട്ടികൾക്ക് വൈദ്യ സഹായം എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യാഭിലാഷം. ഇതിനായി ജറുസലേമിലെ കരിത്താസ് എന്ന സംഘടനയ്ക്ക് പോപ് മൊബീൽ കൈമാറി.
ഈ വാഹനം ഇപ്പോൾ ഒരു സമ്പൂർണ്ണ ആരോഗ്യ ക്ലിനിക്കായി മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. രോഗം കണ്ടെത്താനുള്ള ഉപകരണങ്ങൾ, ചികിത്സാ സൗകര്യങ്ങൾ തുടങ്ങി അത്യാവശ്യമായ എല്ലാ സംവിധാനങ്ങളും ഇതിലുണ്ടാകും. ഗാസയിലെ വിദൂര പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് പോലും ഇത് ഏറെ പ്രയോജനകരമാകും.
"കുഞ്ഞുങ്ങൾ വെറും അക്കങ്ങളല്ല, ഓരോരുത്തരും ഓരോ മുഖമാണ്, ഓരോ പേരാണ്, അവർ ഓരോരുത്തരും വിശുദ്ധരാണ്" എന്ന് ഫ്രാൻസിസ് മാർപാപ്പ മുൻപ് പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾക്ക് ജീവൻ നൽകുന്ന ഒരു സമ്മാനമാണ് അദ്ദേഹം ഗാസയിലെ കുട്ടികൾക്കായി നൽകുന്നത്. യുദ്ധം കാരണം ഗാസയിലെ ആരോഗ്യ സംവിധാനം പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. ഇതിൻ്റെ പ്രധാന ദുരിതം അനുഭവിക്കുന്നത് അവിടുത്തെ പത്ത് ലക്ഷത്തോളം വരുന്ന കുട്ടികളാണ്.