ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇന്നും സുവിശേഷത്തെ പ്രതി പീഢിപ്പിക്കപ്പെടുന്ന സ്ത്രീപുരുഷന്മാർ നിരവധിയാണെന്നും ചിലപ്പോൾ അവർ വധിക്കപ്പെടുക പോലും ചെയ്യുന്നുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പാ.
പ്രഥമ ക്രൈസ്തവ രക്തസാക്ഷിയും തൻറെ ഘാതകരുടെ മേൽ കുറ്റമാരോപിക്കരുതേയെന്ന് മരണവേളയിൽ കർത്താവിനോടു പ്രാർത്ഥിച്ചവനുമായ വിശുദ്ധ സ്റ്റീഫൻറെ തിരുന്നാൾ ദിനത്തിൽ (ഡിസംബർ 26) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനാ വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഈ ദുഃഖകരമായ അവസ്ഥയെക്കുറിച്ചു പറഞ്ഞത്.
മരണസമയത്ത് വിശുദ്ധ സ്റ്റീഫൻ നടത്തുന്ന പ്രാർത്ഥന ചിന്തോദ്ദീപകമാണെന്നും വാസ്തവത്തിൽ, ഒറ്റനോട്ടത്തിൽ സ്റ്റീഫൻ നിസ്സഹായനായി അക്രമത്തിന് വിധേയനാണെന്ന പ്രതീതിയാണ് ഉളവാക്കുന്നതെങ്കിലും യഥാർത്ഥത്തിൽ, ഒരു യഥാർത്ഥ സ്വതന്ത്ര മനുഷ്യൻ എന്ന നിലയിൽ, അവൻ, യേശു കുരിശിൽ ചെയ്തതു പോലെ, തൻറെ കൊലയാളികളെപ്പോലും സ്നേഹിക്കുകയും അവർക്കുവേണ്ടി തൻറെ ജീവൻ നൽകുകയും ചെയ്യുന്നുവെന്നും അത് അവർ അനുതപിക്കുന്നതിനും അങ്ങനെ ഒരിക്കൽ പൊറുക്കപ്പെട്ടാൽ അവർക്ക് നിത്യജീവൻ സമ്മാനമായി ലഭിക്കുന്നതിനും വേണ്ടിയാണെന്നും പാപ്പാ പറഞ്ഞു.
സ്റ്റീഫൻ നമ്മുടെ മുന്നിൽ "എല്ലാവരും രക്ഷപ്പെടണം" ആരും നശിച്ചുപോകരുത് എന്ന ഒരേയൊരു വലിയ ആഗ്രഹമുള്ള ദൈവത്തിൻറെ സാക്ഷിയായി പ്രത്യക്ഷപ്പെടുന്നുവെന്നും പാപ്പാ പ്രസ്താവിച്ചു. തൻറെ മക്കൾക്ക്, ആരെയും ഒഴിവാക്കാതെ എല്ലാവർക്കും, എപ്പോഴും നന്മ മാത്രം ആഗ്രഹിക്കുന്ന ആ പിതാവിൻറെ സാക്ഷിയാണ് വിശുദ്ധ സ്റ്റീഫൻ എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
വിശ്വാസത്തെപ്രതി മരണം വരെ പീഢിപ്പിക്കപ്പെടുന്നവർ ബലഹീനതയാലോ ഒരു പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാനോ അല്ല തങ്ങൾ വധിക്കപ്പെടുന്നതിന് സ്വയം വിട്ടുകൊടുക്കുന്നത്, മറിച്ച് കർത്താവായ യേശുക്രിസ്തുവിൽ നിന്ന് തങ്ങൾക്കു ലഭിച്ച രക്ഷാദാനത്തിൽ എല്ലാവരേയും പങ്കാളികളാക്കാനാണെന്നും അവർ ഇതു ചെയ്യുന്നത് പ്രഥമതഃ തങ്ങളുടെ കൊലയാളികളുടെ നന്മയ്ക്കുവേണ്ടിയാണെന്നും പാപ്പാ വിശദീകരിച്ചു.
ഇതാണ് ദൈവസ്നേഹമെന്നും ലോകത്തെ രക്ഷിക്കുന്ന ഈ സ്നേഹം നമുക്ക് എത്രമാത്രം ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.