സെലന്‍സ്കിയുമായി ചര്‍ച്ചയ്ക്കു തയാറെന്ന് പുടിന്‍

New Update
Cgbbnn

യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്കിയുമായി ചര്‍ച്ചയ്ക്ക് സമ്മതം അറിയിച്ചു റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍. സൗദി അറേബ്യയിലെ റിയാദില്‍ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തല്‍, യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഎസ്, റഷ്യന്‍ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയിലാണു റഷ്യയുടെ പ്രതിനിധി ഇക്കാര്യം അറിയിച്ചത്.

Advertisment

യുഎസ് സ്റേററ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ലാവ്റോവും ഉള്‍പ്പെടെ പ്രമുഖരാണു റിയാദിലെ യോഗത്തില്‍ പങ്കെടുക്കുന്നത്. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഈ ചര്‍ച്ച വഴിയൊരുക്കും.

പുടിനും ട്രംപും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണമാണു റിയാദിലെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. എന്നാല്‍, ഇതില്‍ യുക്രെയ്ന്‍റെ പ്രതിനിധികള്‍ പങ്കെടുക്കുന്നില്ല. യുക്രെയ്ന്‍ പ്രതിനിധികളില്ലാത്ത യോഗത്തിലെ ഒരു തീരുമാനവും അംഗീകരിക്കില്ലെന്നു സെലന്‍സ്കി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. യുക്രെയ്ന്‍ യുദ്ധം തുടങ്ങി മൂന്നു വര്‍ഷത്തിനിടെ ഇതാദ്യമാണു യുഎസും റഷ്യയും ചര്‍ച്ച നടത്തുന്നത്.

അതിനിടെ, പുടിന്‍~ ട്രംപ് കൂടിക്കാഴ്ചയ്ക്കുള്ള നീക്കം യുഎസ് സഖ്യത്തിലെ യൂറോപ്യന്‍ രാജ്യങ്ങളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. യുക്രെയ്നൊപ്പം നില്‍ക്കുന്നതാണ് യുഎസിന്‍റെ നയം. എന്നാല്‍, ട്രംപ് അധികാരമേറ്റതോടെ വ്യത്യസ്ത സമീപനമാണു സ്വീകരിക്കുന്നത്.

പൊടുന്നനെ പുടിന് കൈകൊടുക്കാനുള്ള ട്രംപിന്‍റെ ശ്രമത്തില്‍ യഥാര്‍ഥത്തില്‍ യൂറോപ്യന്‍ കൗണ്‍സിലിലെ ചില രാജ്യങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. പാരീസില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ഞായറാഴ്ച രാത്രി അടിയന്തര യോഗം വിളിച്ചു.

ജര്‍മനി, ഇറ്റലി, പോളണ്ട്, സ്പെയിന്‍, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന്‍റെ പ്രതിനിധിയും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

യൂറോപ്പിന്‍റെ സുരക്ഷാ പ്രതിസന്ധിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായാണ് നേതാക്കള്‍ എലിസി കൊട്ടാരത്തില്‍ യോഗം ചേര്‍ന്നത്. അമെരിക്ക ആര്‍ക്കൊപ്പം നിന്നാലും തങ്ങള്‍ യുക്രെയ്നെ പിന്തുണയ്ക്കുമെന്നാണ് യൂറോപ്യന്‍ കൗണ്‍സിലിന്‍റെ പ്രഖ്യാപനം.

Advertisment