യുക്രെയ്ന്‍ നടത്തിയ ആക്രമണത്തില്‍ റഷ്യക്ക് 7 ബില്യന്‍ ഡോളറിന്റെ നഷ്ടം

New Update
Hvfgvfy

കീവ്: 2025 ജൂണ്‍ 1ന് യുക്രെയ്ന്‍ ' സ്പൈഡേഴ്സ് വെബ് ' എന്ന കോഡ് നെയിം ഉപയോഗിച്ച് നടത്തിയ സൈനിക ഓപ്പറേഷനില്‍ തകര്‍ന്നടിഞ്ഞത് റഷ്യയുടെ ഒന്നിലധികം വരുന്ന വ്യോമതാവളങ്ങളാണ്. അവിടെ നിലയുറപ്പിച്ചിരുന്ന 40 റഷ്യന്‍ വിമാനങ്ങളും തകര്‍ന്നു. ആക്രമണത്തിന്‍റെ വ്യാപ്തി കണക്കാക്കുമ്പോള്‍ ഇതുവരെ യുക്രെയ്ന്‍ നടത്തിയതില്‍ വച്ച് ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണ് ജൂണ്‍ 1ലേത്. റഷ്യന്‍ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചതാകട്ടെ റഷ്യയുടെ പേള്‍ ഹാര്‍ബര്‍ നിമിഷമെന്നുമാണ്.

Advertisment

യുക്രെയ്ന്‍ 117 ഡ്രോണുകളാണ് ഉപയോഗിച്ചത്. അത്രയും തന്നെ ഡ്രോണ്‍ ഓപ്പറേറ്ററും ആക്രമണത്തിനായി ഉപയോഗിച്ചു. ഇതിലൂടെ റഷ്യയുടെ 34 ശതമാനം വരുന്ന തന്ത്രപ്രധാനമായ ക്രൂയിസ് മിസൈല്‍ വാഹിനികളെ നശിപ്പിക്കാന്‍ യുക്രെയ്ന് സാധിച്ചെന്ന് പ്രസിഡന്‍റ് വ്ളാഡ്മിര്‍ സെലന്‍സ്കി പറഞ്ഞു.

യുക്രെയ്ന്‍ നടത്തിയ ആക്രമണത്തില്‍ റഷ്യയ്ക്ക് 7 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായെന്നാണു യുക്രെയ്ന്‍റെ സുരക്ഷാ സേവനമായ എസ്ബിയു കണക്കാക്കുന്നത്. യുക്രെയ്നിന്‍റെയും ലോകത്തിന്‍റെയും മുഖച്ഛായ തന്നെ മാറ്റിയേക്കാവുന്ന വിനാശകരമായ നടപടികളിലേക്ക് റഷ്യ തിരിയുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ലോകം.

ഡ്രോണ്‍ ആക്രമണത്തെ റഷ്യ 'ഭീകരാക്രമണം' എന്നാണ് വിശേഷിപ്പിച്ചത്. യുക്രെയ്ന്‍റെ ആക്രമണം വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ക്കു തടസമാകുമെന്നും കരുതുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ യുക്രെയ്ന്‍ റഷ്യക്കെതിരേ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ' റഷ്യയുടെ പേള്‍ ഹാര്‍ബര്‍ ' എന്നാണു വിശേഷിപ്പിക്കുന്നത്.

1941 ഡിസംബര്‍ ഏഴിനാണ് പേള്‍ ഹാര്‍ബര്‍ ആക്രമിക്കപ്പെട്ടത്. അന്ന് ഹവായിയിലെ ഒവാഹുവിലുള്ള യുഎസ് നാവിക താവളത്തില്‍ ജാപ്പനീസ് വിമാനങ്ങള്‍ 19 യുദ്ധക്കപ്പലുകളിലും 300 വിമാനങ്ങളിലും ബോംബുകള്‍ വര്‍ഷിച്ചു. 2400ല്‍ അധികം സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതാണ് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിക്കാന്‍ അമെരിക്കയെ നിര്‍ബന്ധിതരാക്കിയത്.