റഷ്യ ~ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുകെ മുന്‍കൈയെടുക്കുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Bfthbjj

ലണ്ടന്‍: റഷ്യ~യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് യുകെ മുന്‍കൈയെടുക്കുന്നു. സമാധാന പദ്ധതി ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്ററാര്‍മര്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്കി നടത്തിയ കൂടിക്കാഴ്ച അലസിപ്പിരിയുകയായിരുന്നു. ഇതിനു പിന്നാലെ സെലന്‍സ്കി ബ്രിട്ടനില്‍ എത്തിയിട്ടുണ്ട്.

Advertisment

സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ച പരാജയപ്പെട്ട സാഹചര്യത്തില്‍ യുക്രെയ്ന്‍~റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ സ്ററാര്‍മറുടെ നേതൃത്വത്തിലാണ് നയതന്ത്ര നീക്കം നടക്കുന്നത്. യുക്രെയ്നുള്ള ആയുധ സഹായം ട്രംപ് അവസാനിപ്പിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ബ്രിട്ടന്റെ നീക്കം.

ഫ്രാന്‍സ്, ജര്‍മനി, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, നോര്‍വേ, പോളണ്ട്, സ്പെയിന്‍, കാനഡ, ഫിന്‍ലന്‍ഡ്, സ്വീഡന്‍, ചെക്കിയ, റുമേനിയ, തുര്‍ക്കിയ തുടങ്ങിയ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. നാറ്റോ സെക്രട്ടറി ജനറല്‍, യൂറോപ്യന്‍ കമീഷന്റെയും കൗണ്‍സിലിന്റെയും പ്രസിഡന്റുമാര്‍ എന്നിവരും ഉച്ചകോടിക്കെത്തി. ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോനി അടക്കമുള്ള നേതാക്കളുമായി സെലന്‍സ്കി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.

യുക്രെയ്ന് സുരക്ഷ ഉറപ്പാക്കുക, റഷ്യയുടെ മേല്‍ സാമ്പത്തിക ഉപരോധം ശക്തമാക്കുക, ശക്തവും ശാശ്വതവുമായ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്നത്.

യൂറോപ്യന്‍ യൂണിയന്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് യു.എസുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തി യുക്രെയ്ന് സുരക്ഷ ഉറപ്പാക്കുമെന്ന് സ്ററാര്‍മര്‍ പറഞ്ഞു. യുക്രെയ്ന്റെയും യൂറോപ്പിന്റെയും സുരക്ഷയും ഭാവിയും ഉറപ്പാക്കുന്നതിന് ഒരുമിച്ചുനില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുക്രെയ്ന് 2.26 ബില്യണ്‍ പൗണ്ട് വായ്പ നല്‍കുന്ന കരാറില്‍ ധനമന്ത്രി സെര്‍ച്ചി മെര്‍ച്ചെങ്കോയും ബ്രിട്ടീഷ് ചാന്‍സലര്‍ റഷേല്‍ റീവ്സും ഒപ്പുവെച്ചു. യൂറോപ്യന്‍ യൂണിയന്‍ കൈവശം വെച്ചിരിക്കുന്ന റഷ്യന്‍ ആസ്തികളില്‍നിന്നുള്ള ലാഭം ഉപയോഗിച്ചാണ് ഈ വായ്പ തിരിച്ചടയ്ക്കുക.

Advertisment