ലണ്ടന്‍: രാജ്യത്തിന്റെ അഭിമാനവും സബ്മറൈനിൽ നിന്നും വിക്ഷേപിക്കാൻ സാധിക്കുന്നതുമായ ബാലിസ്റ്റിക് മിസൈൽ (SLBL) ട്രിഡന്റ് മിസൈല്‍ ഉന്നംതെറ്റി കടലില്‍ പതിച്ചു. ബ്രിട്ടീഷ് ആണവ അന്തര്‍വാഹിനിയില്‍ നിന്നും നടത്തിയ പരീക്ഷണ വിക്ഷേപമാണ് പരാജയപ്പെട്ടത് ബ്രിട്ടന് കനത്ത തിരിച്ചടി ആയി.
ഫ്ളോറിഡയുടെ തീരത്ത് നിന്നും മാറിയുള്ള സമുദ്രപ്രദേശത്താണ് മിസൈല്‍ പതിച്ചത്. റോയല്‍ നേവിക്ക് എച്ച്എംഎസ് വാന്‍ഗാര്‍ഡ് ഉള്‍പ്പെട്ട പരീക്ഷണത്തില്‍ പിശക് സംഭവിച്ചതായി ഡിഫന്‍സ് മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ യു കെ പ്രതിരോധത്തിന്റെ സുപ്രധാന ആണവ ആയുധം സുരക്ഷിതവും, ഫലപ്രദവുമായി തുടരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ജനുവരി 30 - നാണ് നാടകീയ സംഭവങ്ങള്‍ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരീക്ഷണ വിക്ഷേപത്തിനിടയിൽ ഉണ്ടായ പ്രശ്നങ്ങളാണ് മിസൈൽ ദൗത്യം പരാജയമാകാൻ ഇടയാക്കിയതെന്നാണ് ഔദ്യോഗിക സ്ഥിതീകരണം. യഥാര്‍ത്ഥ ആണവ പോര്‍മുഖത്താണ് ഉപയോഗിച്ചിരുന്നതെങ്കിൽ വിക്ഷേപണം വിജയമായി മാറുമായിരുന്നുവെന്നും അറിയിച്ചു.
എട്ട് വർഷത്തിനിടയിൽ റോയല്‍ നേവിയുടെ രണ്ടാമത്തെ ട്രിഡന്റ് മിസൈല്‍ പരാജയമാണ് ഇത്. ദൗത്യം നടക്കുന്ന ഘട്ടത്തില്‍ ഡിഫന്‍സ് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് അന്തര്‍വാഹിനിയില്‍ സാക്ഷിയായി ഉണ്ടായിരുന്നു. 2016 - ലും ടെസ്റ്റ് ഫയറിംഗില്‍ പ്രതിസന്ധി നേരിട്ടിരുന്നു. ഇതോടെ റോയല്‍ നേവിയുടെ ആണവായുധങ്ങള്‍ക്ക് ശക്തിയിൽ വിമര്‍ശനം രൂക്ഷമായി.
യു കെയ്ക്ക് ഉള്ള നാല് ആണവായുധ അന്തര്‍വാഹിനികളില്‍, ഒരെണ്ണമെങ്കിലും ഓരോ സമയത്തും കടലില്‍ ആണവ ഭീഷണി നേരിടാനായി രംഗത്തുണ്ടാകും. റഷ്യ പോലുള്ള എതിരാളികളെ നേരിടാനും, രാജ്യത്തിനോ സഖ്യകക്ഷികള്‍ക്കോ ആണവ അക്രമം നേരിടുന്ന സാഹചര്യത്തില്‍ തിരിച്ചടി നല്‍കാനുമാണ് ഇത്.