ലണ്ടന്‍: ഏറെ സങ്കീർണതകൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ടുകൊണ്ട്, അടുത്ത മാസത്തെ ബജറ്റില്‍ ഇന്‍ഹെറിറ്റന്‍സ് ടാക്സ് വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ മാറ്റിവെച്ചെന്ന പ്രഖ്യാപനവുമായി ജെറമി ഹണ്ട്. നിലവിലെ സാഹചര്യങ്ങളിൽ നികുതികള്‍ വെട്ടിക്കുറയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി അനൂകൂലമല്ലാത്തതാണ് പ്രധാന കാരണമായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
ഇന്‍ഹെറിറ്റന്‍സ് ടാക്സ് വെട്ടിക്കുറക്കണമെന്ന ആവശ്യത്തിൻ മേൽ പതിവായി പോരാടുന്ന ടോറി എം പിമാര്‍ക്ക്, ജെറമി ഹണ്ടിന്റെ ഈ തീരുമാനം കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. കടുപ്പമേറിയ പബ്ലിക് ഫിനാന്‍സുകള്‍ നികുതിയില്‍ കാര്യക്ഷമമായ മാറ്റങ്ങള്‍ വരുത്തുന്നത് അസാധ്യമാക്കി മാറ്റിയെന്ന ന്യായീകരണമാണ് ചാന്‍സലര്‍ പറയുന്നത്.
ഇന്‍ഹെറിറ്റന്‍സ് ടാക്സ് വെട്ടിക്കുറക്കുകയോ പൂർണ്ണമായി തന്നെ ഒഴിവാക്കുകയോ ചെയ്തേക്കാമെന്ന് ഒരു ഘട്ടത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും, നിലവിലെ അവസ്ഥയില്‍ ടാക്സ് കുറയ്ക്കുന്നത് കടുത്ത ചെലവ് വര്‍ദ്ധനവുകള്‍ സമ്മാനിക്കുമെന്ന് ബജറ്റ് ചര്‍ച്ചകളില്‍ നിലപാട് വന്നു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഹെറിറ്റന്‍സ് ടാക്സ് പരിഷ്‌കാരം മാസങ്ങളായി ചാന്‍സലറുടെ പദ്ധതികളില്‍ ഉള്‍പ്പെട്ടിരുന്നു.
രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച്, ഓട്ടം സ്റ്റേറ്റ്മെന്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സും, ബിസിനസ്സ് ടാക്സുകളും കുറയ്ക്കുന്നതില്‍ ശ്രദ്ധ നല്‍കാന്‍ ഹണ്ടും പ്രധാനമന്ത്രി ഋഷി സുനകും തീരുമാനിച്ചതോടെ ഈ പദ്ധതി മാറ്റിവെച്ചു.
അടുത്ത മാസത്തെ ബജറ്റില്‍ ഇത് ഉള്‍പ്പെടുത്താന്‍ പ്രാഥമിക ചര്‍ച്ചകളില്‍ പദ്ധതി എത്തിയെങ്കിലും തല്‍ക്കാലം പരിഗണിക്കേണ്ടെന്ന തീരുമാനത്തിലേക്കാണ് ഇരുവരും എത്തിയിരിക്കുന്നത്.
ഏതു നിമിഷവും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കാവുന്ന സാഹചര്യത്തിൽ, പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇന്‍ഹെറ്റിറ്റന്‍സ് ടാക്സ് പരിഷ്‌കാരം ഉള്‍പ്പെടുത്തുമെങ്കിലും, തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് നടപ്പാക്കാന്‍ സാധ്യതയില്ലെന്ന് ടോറി ശ്രോതസ്സുകളും വിശദീകരിക്കുന്നു.
പ്രീപോൾ സർവ്വേകളിലും മറ്റും ബഹുദൂരം മുന്നിൽ പോയ ലേബര്‍ പാര്‍ട്ടിക്കും മറ്റ് പ്രതിപക്ഷ കക്ഷികൾക്കും എതിരെ, ടോറികൾക്ക് ശക്തമായി നിലകൊള്ളാന്‍ ഇന്‍ഹെറിറ്റന്‍സ് ടാക്സ് വെട്ടിക്കുറയ്ക്കൽ നടപടി കൊണ്ട് സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.
എന്നാല്‍ ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റി മുന്നറിയിപ്പ് വന്നതോടെ കടുത്ത നികുതി ഇളവുകളിൽ നിന്നും സാമ്പത്തിക മാറ്റങ്ങളിൽ നിന്നും ഹണ്ടിന് പിന്നോട്ട് പോകേണ്ട അവസ്ഥ സംജാതമാകുകയായിരുന്നു.