ലണ്ടന്‍: ചരിത്രപരമായ ചുവടുവയ്പ്പിലേക്ക് ബ്രിട്ടൻ. രാജ്യത്ത് അബോര്‍ഷനുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റാനുള്ള സുപ്രധാന തീരുമാനത്തിനാണ് അടുത്ത മാസം എം പിമാര്‍ വോട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. നിയമപരമായ പരിധിക്ക് ശേഷം ഗര്‍ഭം അവസാനിപ്പിച്ചാല്‍ സ്ത്രീകളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന 19 -ാം നൂറ്റാണ്ടിലെ നിയമമാണ് പൊളിച്ചെഴുതുന്നത്.
1861 - ൽ നിയമമാക്കിയ ഒഫെന്‍സസ് എഗെയിന്‍സ്റ്റി ദി പേഴ്സണ്‍ ആക്ട് പ്രകാരം, 24 ആഴ്ചയെന്ന പരിധി കഴിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാന്‍ രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരം ഉണ്ടാകണം. മറിച്ചായാല്‍ സ്ത്രീകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാം. 2019 മുതല്‍ ഈ നിയമം ഉപയോഗിച്ച് നൂറോളം സ്ത്രീകൾക്കെതിരെ അന്വേഷണം നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഒരാൾ ജയിലിലാവുകയും ചെയ്തു.
ലേബര്‍ എം പി ഡെയിം ഡയാന ജോണ്‍സണ്‍ ആണ് ക്രൈം & ജസ്റ്റിസ് ബില്‍ ഭേദഗതി ചെയ്തുകൊണ്ട് ഇത്തരം പ്രോസിക്യൂഷനുകള്‍ അവസാനിപ്പിക്കാന്‍ വാദമുഖം തുറന്നത്. എല്ലാ പാര്‍ട്ടികളുടെയും എം പിമാര്‍ ബില്ലിന് അനുകൂലമാണെന്നാണ് റിപ്പോർട്ട്.
പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കുന്നതിനെ രാഷ്ട്രീയക്കാരില്‍ 55% പേരും അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.
അതേസമയം 1861- ലെ നിയമം ഭേദഗതി ചെയ്യുന്നില്ലെന്നതിനാല്‍ നിയമപരമായ ആഴ്ചയ്ക്ക് ശേഷമുള്ള ഗര്‍ഭം അലസിപ്പിക്കല്‍ നടത്തുന്ന ഡോക്ടര്‍മാരെ പ്രോസിക്യൂട്ട് ചെയ്യാൻ ഇപ്പോഴും സാധ്യത നിലനില്‍ക്കുന്നു. ഗര്‍ഭം ഒഴിവാക്കുന്നതിന്റെ പേരില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ലഭിക്കുമ്പോള്‍ ഇത് ചെയ്ത് നല്‍കുന്ന ഡോക്ടര്‍മാരെ കോടതിയിലെത്തിക്കുമെന്നത് വൈരുദ്ധ്യമായി നിലകൊള്ളും.