യു കെ: യു കെയിലേക്ക് പുതുതായി കുടിയേറാൻ തയ്യാറായി നിൽക്കുന്നവർക്ക് എട്ടിന്റെ പണിയുമായി സർക്കാർ രംഗത്ത്. ഫെബ്രുവരി 6 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാറ്റമനുസരിച്ചു യു കെയിലേക് ഇനി കുടിയേറുന്നവർ ഹെൽത്ത് സർചാർജ് ആയി പ്രതിവർഷം ചിലവാക്കേണ്ട തുക £624 - ൽ നിന്നും £1035 ആയി വർധിപ്പിച്ചു. ഇത് സംബന്ധിച്ച നിയമനിർമ്മാണം പാർലമെൻ്റിൻ്റെ ഇരുസഭകളും അംഗീകരിച്ചു. ഫെബ്രുവരി 6 - നോ അതിന് ശേഷമോ സമർപ്പിക്കുന്ന അപേക്ഷകൾ പുതിയ നിരക്കിന് വിധേയമായിരിക്കും.
കണക്കനുസരിച്ച് യു കെയിൽ എത്തുന്ന ഒരു നാലാംഗ കുടുംബം ഇനി മുതൽ സർചാർജ് ഇനത്തിലായി പ്രതിവർഷം ഏകദേശം £4500 മാറ്റിവെക്കേണ്ടി വരും. പുതിയ കാറിനായോ, റെന്റ് ഡെപ്പോസിറ്റിനായോ കരുതിവെക്കാമായിരുന്ന തുക ഒറ്റയടിക്ക് കാലിയാകും എന്ന് ചുരുക്കം.
/sathyam/media/media_files/IgaALupcZzSSzdQeuf4z.jpg)
വിദ്യാർത്ഥി വിസ, യൂത്ത് മൊബൈലിറ്റി സ്കീം വിസ, പതിനെട്ട് വയസ്സിൽ താഴെയുള്ളവരുടെ വിസ എന്നിവയ്ക്കുള്ള സർചാർജ് പ്രതിവർഷം £470 - ൽ നിന്നും £776 ആയി ഉയർത്തി. യു കെയിൽ ഹെൽത്ത് കെയർ വിസകൾ ഹെൽത്ത് സർചാർജിന്റെ പരിധിയിൽ വരുന്നതല്ല.
കുടിയേറ്റക്കാർക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിന് കണക്കാക്കിയ ശരാശരി ചെലവിന് തുല്യമായ തുക സർചാർജ് ആയി ഈടാക്കുന്നതാണ് സർക്കാർ നയം. അതനുസരിച്ച്, ഒരു വ്യക്തിക്ക് പ്രതിവർഷം £1,036 ആയി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ കണക്കാക്കിയിട്ടുണ്ട്.
/sathyam/media/media_files/2rz1e7uoDgln9poqyaD7.jpg)
2015 - ൽ സർചാർജ് അവതരിപ്പിച്ചതു മുതൽ 5.1 ബില്യൺ പൗണ്ട്. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ആരോഗ്യ വകുപ്പുകളിലേക്ക് ഫണ്ട് കൈമാറ്റം ചെയ്യപ്പെട്ടു. എന്നാൽ എങ്ങനെയെന്നതിന് കേന്ദ്ര രേഖയില്ല. 2022 / 23 - ൽ മാത്രം ഗവൺമെൻ്റ് 1.7 ബില്യൺ പൗണ്ടാണ് മൊത്ത സർചാർജ് വരുമാനം ആയി സമാഹരിച്ചത്.
/sathyam/media/media_files/9buUmVKOXqXtrX8Zu1BY.jpg)
തുടക്കം മുതൽ തന്നെ സർചാർജ് ഒരു വിവാദ വിഷയമായിരുന്നു. സർചാർജ് ഇരട്ട നികുതിയെ പ്രതിനിധീകരിക്കുന്നു എന്ന വാദം ചിലർ ഉയർത്തി. തവണകളായി അടക്കുന്നതിനുള്ള അവസരം ഇല്ലായ്മ ഒരു ന്യൂനതയായി മറ്റു ചിലർ ഉയർത്തി.
എന്നാൽ, സ്വകാര്യ ഇൻഷുറൻസുമായി താരതമ്യപ്പെടുത്തുമ്പോൾ താൽക്കാലിക കുടിയേറ്റക്കാർക്ക് സർചാർജ് നല്ലൊരു ഇടപാടാണെന്നും, എൻഎച്ച്എസ് ധനകാര്യത്തിന് ഇത് പ്രയോജനം ചെയ്യുമെന്നുമാണ് മന്ത്രിമാർ വാദിച്ചത്. 2024 - ൽ പ്രാബല്യത്തിൽ വരുത്തുന്ന സർചാർജ് വർദ്ധനവ് ഡോക്ടർമാർക്ക് കൂടുതൽ ശമ്പളം നൽകുന്നതിനുള്ള ഫണ്ടിലേക്ക് സ്വരൂപിക്കും എന്നൊക്കെയാണ് ഇവരുടെ മറുവാദം.