യു കെ യില്‍ തൊഴില്‍ വിസ വാഗ്ദാനം ചെയ്തു തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ; വിസ ആവശ്യക്കാരെ വലയിലാക്കാൻ കമ്മിഷൻ വ്യവസ്ഥയിൽ പ്രതിക്ക് സഹായികളും; യു കെ സിം വഴി ഹൈടെക് ഓപ്പറേഷനുകൾ

New Update
uki2982892

എറണാകുളം / യു കെ : യു കെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി പോലീസ് പിടിയിലായി. ചാവക്കാട് സ്വദേശിയും മൈസൂരു കാഡ്ബഗരുവിൽ താമസിക്കുന്ന ഷാജഹാനാണ് (36) പോലീസ് വലയിലായത്.

Advertisment

മീനാക്ഷിപുരത്തുനിന്നും കോതമംഗലം പോലീസിന്റെ പിടിയിലായ ഷാജഹാനിൽ നിന്നും 
കർണാടക, തമിഴ്നാട്, കേരള വിലാസത്തിലുള്ള മൂന്ന് വോട്ടർ ഐഡിയും മൂന്ന് പാസ്പോർട്ടുകൾ പിടിച്ചെടുത്തു.

യു കെ യിലേക്ക് വിസ  വാഗ്ദാനം നൽകി, പ്രതി കോതമംഗലം ചേലാട് വാടകയ്ക്ക് താമസിക്കുന്ന സഹോദരങ്ങളിൽ നിന്നും 6,14,000 രൂപ തട്ടിയ കേസിലാണ് അറസ്സ്. പ്രതിയുടെ പേരിൽ കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട്, നെയ്യാറ്റിൻകര, കൊല്ലം, കാഞ്ഞിരപ്പള്ളി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ പത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി സമാനമായ മുപ്പതിലേറെ കേസുകൾ പ്രതിയുടെ പേരിലുണ്ട്.

വളരെ തന്ത്രപരമായ തട്ടിപ്പ് രീതികളായിരുന്നു ഷാജഹാൻ നടത്തിയിരുന്നത്. വിദേശ ജോലി സ്വപ്നം കാണുന്നവരെ വലയിലാക്കാൻ കമ്മീഷൻ വ്യവസ്ഥയിൽ ഷാജഹാന്റെ സുഹൃത്തുക്കളും പങ്ക്ചേർന്നിരുന്നു.

നേരിട്ട് ഇടപാടുകളിൽ പങ്കുകൊള്ളാതെ വീഡിയോ കോൾ വഴി ഇരകളുമായി ബന്ധപ്പെട്ട് പണം അക്കൗണ്ടിൽ സ്വീകരിക്കും. ഇതിനായി കൈവശം സൂക്ഷിച്ചിരുന്ന യു കെ സിം അടക്കം നാല് സിംമ്മുകളും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ഒരു കോടിയോളം രൂപയുടെ ഇടപാടുകൾ ഷാജഹാൻ നടത്തിയതായാണ് ഇയാളുടെ 
രണ്ട് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ലഭിച്ച വിവരം. കുറച്ച് മാസങ്ങൾ കുവൈത്തിൽ ജോലി ചെയ്തിരുന്ന ഷാജഹാൻ, അവിടെ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് തട്ടിപ്പ് തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു.

പിടിയിലാകുമ്പോൾ പ്രതിയുടെ വാഹനത്തിൽനിന്ന് വ്യാജ പാസ്പോർട്ട്, ഉദ്യോഗാർഥികളുടെ പാസ്പോർട്ട്, ചെക്ക് ബുക്കുകൾ, മുദ്ര പത്രം എന്നിവ കണ്ടെടുത്തു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മീനാക്ഷിപുരത്ത് ഒളിച്ചു കഴിയുകയായിരുന്ന ഷാജഹാനെ പിടികൂടിയത്. പോലീസിനെ ആക്രമിച്ച് വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെ ദൂരം പിന്തുടർന്നു സാഹസികമായാണ്  പിടികൂടിയത്.

 ഇൻസ്പെക്ടർ പി.ടി. ബിജോയി, എസ്.ഐ.മാരായ അൽബിൻ സണ്ണി, കെ.ആർ. ദേവസി, സീനിയർ സി.പി.ഒ.മാരായ ടി.ആർ. ശ്രീജിത്ത്, നിയാസ് മീരാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.