യു കെ: വിദേശ വിദ്യാർത്ഥികളുടെ ഇഷ്ട നാടായാണ് യു കെയെ ഏവരും വാഴ്ത്തുന്നതെങ്കിലും, കാര്യങ്ങൾ ഇപ്പോൾ അത്ര ശുഭകരമല്ലെന്നാണ് പുറത്തു വന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.
യു കെയിലെ ആരോഗ്യ മേഖലയിൽ നഴ്‌സിങ്, മിഡ് വൈഫ് കോഴ്‌സുകളും അദ്ധ്യാപക കോഴ്‌സുകളും ചെയ്യുന്നവരില്‍ പകുതിയാളുകള്‍ പോലും പഠനം പൂര്‍ത്തിയാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ സൗജന്യ ചൈല്‍ഡ് കെയര്‍ പദ്ധതി ലഭിക്കാത്തത് മൂലം പ്രതിസന്ധിയിലാകുന്നവരാണ് കോഴ്‌സ് ഉപേക്ഷിക്കുന്നത്.
യുകാസ് പുറത്തു വിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, യു കെയിലെ നഴ്‌സിംഗ് കോഴ്‌സുകള്‍ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കുറവ് രേഖപ്പെടുത്തി.
2023, 2022, 2021 വര്‍ഷങ്ങളില്‍ രാജ്യത്ത് നഴ്സിംഗ് പഠനത്തിന് അപേക്ഷിച്ചിരുന്നവരുടെ എണ്ണം യഥാക്രമം 33,579 ഉം 41,220 ഉം 46,040 ഉം ആയിരുന്നു. 2024 - ല്‍ നഴ്‌സിംഗ് കോഴ്‌സുകള്‍ക്കായി അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം വീണ്ടും കുറഞ്ഞ് 31,100 - ൽ എത്തി.
എന്‍ എച്ച് എസ്സിലെ കുറഞ്ഞ ശമ്പളം, ജോലി ഭാരം, സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ മൂലം യു കെയില്‍ പരിശീലനം ലഭിച്ച നല്ലൊരു ശതമാനം നഴ്‌സുമാര്‍ കൂട്ടത്തോടെ എന്‍ എച്ച് എസ്സില്‍ നിന്നും ഒഴിഞ്ഞു പോയി.
ഇംഗ്ലണ്ടില്‍ മാത്രം 42,000 നഴ്‌സുമാരുടെ നികത്താത്ത ഒഴിവുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് മംസ്‌നെറ്റ്, സേവ് ദി ചില്‍ഡ്രന്‍ എന്നിവയുള്‍പ്പടെയുള്ള നിരവധി കാമ്പെയ്ന്‍ ഗ്രൂപ്പുകള്‍ സര്‍ക്കാരിന്റെ സൗജന്യ ചൈല്‍ഡ് കെയര്‍ സൗകര്യം പരിശീലനം നേടുന്ന രക്ഷകര്‍ത്താക്കള്‍ക്ക് കൂടി ലഭ്യമാക്കണം എന്ന് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വർഷം ചാന്‍സലര്‍ ജെറെമി ഹണ്ട്, ചൈല്‍ഡ് കെയര്‍ ആനുകൂല്യം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാൻ മുൻകൈ എടുത്തിരുന്നു.
2025 സെപ്റ്റംബര്‍ മുതല്‍ വേതനം ലഭിക്കുന്ന തൊഴിലുകള്‍ ചെയ്യുന്ന രക്ഷകര്‍ത്താക്കള്‍ക്ക്, അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ പ്രതിവര്‍ഷം 38 ആഴ്ച്ചക്കാലത്തേക്ക് 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ ലഭ്യമാക്കിയിട്ടുണ്ട്.