യുക്രൈന്റെ ധാതു നിക്ഷേപങ്ങൾ യുഎസിനു കൈമാറുന്ന കരാർ ഒപ്പുവച്ചതിനു പിന്നാലെ, ആ രാജ്യത്തിനു യൂറോപ്പ് ലഭ്യമാക്കിയ എഫ്-16 പോർ വിമാനങ്ങളിൽ പരിശീലനം നൽകാൻ $310 മില്യൺ പാക്കേജ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അംഗീകരിച്ചതായി പെന്റഗൺ പ്രഖ്യാപിച്ചു.
വിമാനങ്ങൾ പുതുക്കലും ഫ്ലൈറ്റ് ട്രെയിനിങും കേടുപാടുകൾ തീർക്കാനുള്ള പരിശീലനവും നൽകുന്നതിനു പുറമെ സ്പെയർ പാർട്ടുകളും നൽകും. ശക്തമായ പോർവിമാന വ്യൂഹമാണ് യുഎസ് അവർക്കു സജ്ജമാക്കുക.
നെതർലൻഡ്‌സും ഡെന്മാർക്കും പോലുള്ള രാജ്യങ്ങൾ നൽകുന്ന എഫ്-16 വിമാനങ്ങൾ സ്പെയർ പാർട്ടുകൾ ഇല്ലാതെ യുക്രൈന് ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്. നെതർലൻഡ്‌സ്, ഡെൻമാർക്ക്, നോർവെ, ബെൽജിയം എന്നീ രാജ്യങ്ങൾ ചേർന്ന് 79 എഫ്-16 വിമാനങ്ങൾ യുക്രൈന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
യുഎസ് നൽകുന്ന സ്പെയർ പാർട്ടുകൾ അരിസോണയിൽ വിശ്രമിക്കുന്ന പഴയ എഫ്-16 വിമാനങ്ങളിൽ നിന്ന് ഊരിയെടുത്തവയാണെന്നു യുഎസ് മാധ്യമങ്ങൾ പറയുന്നു.
ഈ യുഎസ് തീരുമാനം നടപ്പാക്കുന്നത് ലോക്ഹീഡ് മാർട്ടിൻ ഏറോനോട്ടിക്സ്, ബി എ ഇ സിസ്റ്റംസ്, എ എ ആർ കോർപറേഷൻ എന്നിവ ചേർന്നാണ്.
കഴിഞ്ഞ ഡിസംബറിൽ ബൈഡൻ ഭരണകൂടം യുക്രൈന് $266.4 മില്യൺ F-16 കരാർ വാഗ്‌ദാനം ചെയ്തിരുന്നു.
മാധ്യസ്ഥം ഉപേക്ഷിച്ചു
റഷ്യ-യുക്രൈൻ യുദ്ധത്തിലെ മധ്യസ്ഥത അവസാനിപ്പിച്ചതായി കഴിഞ്ഞ ദിവസം യുഎസ് പ്രഖ്യാപിച്ചിരുന്നു. ഫലത്തിൽ യുക്രൈന്റെ സൈനികബലം വർധിപ്പിക്കുന്നതാണ് എഫ്-16 നീക്കം.
സമാധാനശ്രമങ്ങൾ ഉപേക്ഷിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വെള്ളിയാഴ്ച്ച അറിയിച്ചു.
റഷ്യയും യുക്രൈനും നേരിട്ട് ചർച്ച നടത്തണമെന്നു ഡിപ്പാർട്മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു. യുഎസ് ഇനി അതിന്റെ പിന്നാലെ പറന്നു നടക്കാൻ ഉദ്ദേശിക്കുന്നില്ല.