ജർമനിയിലെ എ എഫ് ഡി പാർട്ടിയെ വലതു തീവ്രവാദികളുടെ പട്ടികയിൽ പെടുത്തിയത് രാജ്യത്തിൻറെ നാസി പശ്ചാത്തലത്തിൽ നിന്നു പഠിച്ച പാഠങ്ങളുടെ പേരിലാണെന്നു ജർമൻ ഫോറിൻ ഓഫിസ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയെ ഓർമിപ്പിച്ചു. റുബിയോയുടെ വിമർശനത്തിനു നേരിട്ടു മറുപടി നൽകുകയാണ് അവർ ചെയ്തത്.
ജർമനിയുടെ മധ്യവർത്തി ഭരണകൂടം സമഗ്രാധിപത്യം നടപ്പാക്കുകയാണെന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും റുബിയോ എക്‌സിൽ കുറിച്ചിരുന്നു. അവിടെ തന്നെ മറുപടി നൽകിയ അപൂർവ പ്രതികരണത്തിൽ ജർമനി പറഞ്ഞു: "ഇതാണ് ജനാധിപത്യം. വലതു തീവ്രവാദത്തെ വളരാൻ അനുവദിക്കരുതെന്ന് ഞങ്ങൾ ഞങ്ങളുടെ ചരിത്രത്തിൽ നിന്നു പഠിച്ചിട്ടുണ്ട്."
എ എഫ് ഡിയെ ഫോൺ ചോർത്തൽ വരെയുള്ള നടപടികളിലൂടെ നിരീക്ഷിക്കാൻ ഭരണകൂടത്തിനു അധികാരം നൽകിയ നടപടിയെ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും അപലപിച്ചു. എ എഫ് ഡി നേതാവ് ആലിസ് വെയ്‌ഡലിനെ മ്യൂണിക്കിൽ വച്ചു തിരഞ്ഞെടുപ്പിന് മുൻപ് കണ്ട വാൻസ്, ജർമൻ ഭരണകൂടം ബെർലിൻ മതിൽ വീണ്ടും പണിയുകയാണെന്നു ആരോപിച്ചു.
കൺസർവേറ്റിവ് നേതാവ് ഫ്രഡറിക്ക് മെർസിനെ ചാൻസലറായി സ്ഥിരീകരിക്കാൻ അടുത്തയാഴ്ച്ച പാർലമെന്റ് കൂടുമ്പോൾ എ എഫ് ഡിയെ നിരോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുമുണ്ട്. തിരക്കിട്ടു തീരുമാനം എടുക്കില്ലെന്നു ഭരണ പങ്കാളിയായ മധ്യവർത്തി സോഷ്യൽ ഡെമോക്രാറ്റ്‌സ് നേതാവ് ലാർസ് ക്ളിങ്ബിയേൽ പറഞ്ഞു.
എന്നാൽ നിരോധനം പരിഗണിക്കും. "അവർ നമ്മുടെ ജനാധിപത്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവരാണ്. അത് വളരെ ഗൗരവമായി കാണുന്നു."
സമൂഹത്തിൽ തുല്യത പാലിക്കുന്ന ജർമനിയിൽ കുടിയേറ്റക്കാരായ മുസ്ലിംകളെ എതിർക്കുന്ന എ എഫ് ഡി നയം സ്വീകാര്യമല്ലെന്നു ഫോറിൻ ഓഫിസ് യുഎസ് നേതാക്കളെ ഓർമിപ്പിച്ചു.