കാനഡയിലെ മൂന്ന് പ്രവിശ്യകളിലായി കാട്ടുതീ പടർന്ന് പിടിച്ചതിനെ തുടർന്ന് 25,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. യുഎസിലെ ചില ഭാഗങ്ങളിലും സ്ഥിതി രൂക്ഷമാണ്. മിനസോഡ, നോർത്ത് ഡക്കോട്ട എന്നീ യുഎസ് സംസ്ഥാനങ്ങളോട് ചേർന്നുള്ള മാനിറ്റോബ പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഏകദേശം 17,000 പേരെയാണ് മാനിറ്റോബയിൽ നിന്ന് മാത്രം ഒഴിപ്പിച്ചത്. ഇതിൽ 5,000-ത്തിലധികം പേർ ഫ്ലിൻ ഫ്ലോൺ നിവാസികളാണ്. ഇവിടെ മഴ ലഭിക്കാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. പ്രവിശ്യാ തലസ്ഥാനമായ വിന്നിപെഗിൽ നിന്ന് ഏകദേശം 400 മൈൽ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഫ്ലിൻ ഫ്ലോൺ നഗരത്തിൽ ഇതുവരെ തീപിടിത്തമുണ്ടായിട്ടില്ലെങ്കിലും, കാറ്റിന്റെ ദിശ മാറിയാൽ തീ നഗരത്തിലേക്ക് എത്തുമോ എന്ന ആശങ്കയിലാണ് അധികൃതർ.
പുക കാരണം കാനഡയിലും അതിർത്തിയോട് ചേർന്നുള്ള യുഎസ് സംസ്ഥാനങ്ങളിലും വായുവിന്റെ ഗുണനിലവാരം ഗണ്യമായി കുറയുകയും കാഴ്ചാപരിധി കുറയുകയും ചെയ്തു. വരും ദിവസങ്ങളിലും സ്ഥിതി അതീവ ഗുരുതരമായിരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.