ടൊറന്റോ: കാട്ടുതീ പുകയിൽ മുങ്ങി കാനഡ. കാട്ടുതീ പുക ആറ് പ്രവിശ്യകളിലും പ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമാക്കിയതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ എന്നീ പ്രവിശ്യയുടെ ഭൂരിഭാഗവും ഉൾപ്പെടെ മധ്യ കാനഡയുടെ വലിയൊരു ഭാഗത്തും മുന്നറിയിപ്പ് ബാധകമാണ്. കൂടാതെ നോർത്ത് വെസ്റ്റ് ടെറിറ്ററീസിലെ ചില ഭാഗങ്ങൾ, പടിഞ്ഞാറൻ ഒൻ്റാരിയോ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നിവിടങ്ങളിലും കാട്ടുതീ പുക ബാധിക്കപ്പെട്ടിട്ടുണ്ട്.
ആൽബർട്ടയിൽ, തെക്ക് റെഡ് ഡീറിന് സമീപം മുതൽ നോർത്ത് വെസ്റ്റ് ടെറിറ്ററീസിന്‍റെ അതിർത്തി വരെ വായു ഗുണനിലവാര മുന്നറിയിപ്പുകൾ നൽകി. ഹൈ ലെവലിലും പരിസര പ്രദേശങ്ങളിലും ഉൾപ്പെടെ പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് വായുമലിനീകരണം ഏറ്റവും രൂക്ഷം. കാട്ടുതീ മൂലം ഇതുവരെ കുറഞ്ഞത് നാല് വടക്കൻ ആൽബർട്ട കമ്മ്യൂണിറ്റികളെ ഒഴിപ്പിച്ചു. അതേസമയം വെള്ളിയാഴ്ച വൈകി സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
കാട്ടുതീ പുക വായുമലിനീകരണം രൂക്ഷമാക്കുകയും ദൃശ്യപരത കുറയുന്നതിനും കാരണമാകുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. പുകയുടെ വർധിക്കുന്നതിനനുസരിച്ച്, കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ബാധിത പ്രദേശങ്ങളിലുള്ളവർ ജനാലകളും വാതിലുകളും അടച്ചിടാനും അകത്ത് എയർ ഫിൽട്ടർ ഉപയോഗിക്കാനും പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കാനും ഏജൻസി നിർദ്ദേശിച്ചു. കാട്ടുതീ പുക ശ്വസിക്കുന്നവർക്ക് കണ്ണ്, മൂക്ക്, തൊണ്ട എന്നിവയിൽ അസ്വസ്ഥത, തലവേദന, നേരിയ ചുമ തുടങ്ങിയവ അനുഭവപ്പെടാം. ശ്വാസതടസ്സം, നെഞ്ചുവേദന, കഠിനമായ ചുമ എന്നിവയാണ് കൂടുതൽ ഗുരുതരവും എന്നാൽ സാധാരണമല്ലാത്തതുമായ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്നും ഫെഡറൽ ഏജൻസി അഭ്യർത്ഥിച്ചു.
ലാ റോഞ്ച്, ഫ്ലിൻ ഫ്ലോൺ, പിനാവ എന്നിവയുൾപ്പെടെയുള്ള സസ്കാച്വാൻ, മാനിറ്റോബ കമ്മ്യൂണിറ്റികളിലാണ് വായുമലിനീകരണം ഏറ്റവും രൂക്ഷമായിട്ടുള്ളത്. കാട്ടുതീ കാരണം സസ്കാച്വാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഇതുവരെ ഏകദേശം 15 കമ്മ്യൂണിറ്റികളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാനിറ്റോബയിലും യാത്രാ നിയന്ത്രണങ്ങളും ഒഴിപ്പിക്കലുകളും നടക്കുന്നുണ്ട്.