മിഡില്‍ ഈസ്റ്റ് സമാധാനം സാക്ഷാത്കരിക്കാന്‍ കഴിയാതെ അബ്രഹാം അക്കോര്‍ഡ്സ്

New Update
Gvb

2020ലാണ് യുഎസിന്റെ മധ്യസ്ഥതയില്‍ അബ്രഹാം അക്കോര്‍ഡ്സ് എന്ന സമാധാന കരാര്‍ രൂപീകരിക്കപ്പെടുന്നത്. മിഡില്‍ ഈസ്ററ് മേഖലയെ ശാശ്വത സമാധാനത്തിലേക്കു നയിക്കുമെന്നു പ്രതീക്ഷിച്ച ഉടമ്പടി പക്ഷേ സമ്പൂര്‍ണ പരാജയമായി മാറിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാവുന്നത്.

Advertisment

2023 ഓഗസ്ററില്‍ ഇസ്രയേലിന്‍റെ അന്നത്തെ ഊര്‍ജ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് അബുദാബിയിലെ അബ്രഹാമിക് ഫാമിലി ഹൗസ് സന്ദര്‍ശിച്ചു. 2020ലെ അബ്രഹാം അക്കോര്‍ഡ്സ് ഉടമ്പടിക്കു ശേഷമുള്ള ഇസ്രയേല്‍~അറബ് ബന്ധങ്ങളെ ഇത് ഊഷ്മളമാക്കി. എന്നാല്‍ കേവലം രണ്ടു മാസത്തിനു ശേഷം ഒക്റ്റോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ നടത്തിയ മനുഷ്യക്കുരുതിയെ തുടര്‍ന്ന് ഇസ്രയേലിന്‍റെ കടുത്ത തിരിച്ചടിയില്‍ ഗാസ വെന്തുരുകുന്നതാണ് ഇന്നു വരെ ലോകം കണ്ടു കൊണ്ടിരിക്കുന്നത്. ഇത് അബ്രഹാം അക്കോര്‍ഡ്സ് ഉടമ്പടിയുടെ ലംഘനമായി അറബ് രാജ്യങ്ങള്‍ കരുതിയതിനാല്‍ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചു.

കൂടാതെ യുഎസ് പിന്തുണയുള്ള സാധാരണവത്കരണ കരാറിന് മുദ്രവയ്ക്കാന്‍ തയാറായിരുന്ന സൗദി അറേബ്യ ഇപ്പോള്‍ ഇസ്രയേലിനെ നിരന്തരം അപലപിക്കുകയും അവര്‍ ഗാസയില്‍ വംശഹത്യ നടത്തുന്നതായി ആരോപിക്കുകയുമാണ്. ഇസ്രയേലിന്‍റെ കടുത്ത സൈനിക നടപടികളും പ്രാദേശിക ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളും സൗദി അറേബ്യയുമായുള്ള സാധാരണവത്കരണത്തെ സ്തംഭിപ്പിച്ചു.അബ്രഹാം അക്കോര്‍ഡ്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള യുഎഇ, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവയുമായുള്ള നിലവിലുള്ള കരാറുകളെ കുറിച്ച് സംശയം ജനിപ്പിക്കുന്നതിനും ഇസ്രയേലിന്‍റെ സൈനിക നടപടികള്‍ ഇടയാക്കി എന്നും വിമര്‍ശനങ്ങളുണ്ട്.

ഈ യുദ്ധത്തില്‍ ഭീകരരെ ഉന്മൂലനം ചെയ്യാത്ത പക്ഷം ഇനി ഇസ്രയേല്‍ ഉണ്ടാകില്ല എന്ന തിരിച്ചറിവാണ് നെതന്യാഹുവിനെ കൂടുതല്‍ ആക്രമോത്സുകമായ പ്രാദേശിക നിലപാടുകളിലേയ്ക്ക് നയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി അവര്‍ ലെബനന്‍, സിറിയ, ഇറാന്‍, ഖത്തര്‍ എന്നിവിടങ്ങളിലേയ്ക്ക് ആക്രമണം വ്യാപിപ്പിച്ചു. ഇതില്‍ തന്നെ ദോഹയില്‍ ഹമാസ് ഭീകര നേതാക്കള്‍ക്കെതിരെ നടത്തിയ അഭൂത പൂര്‍വമായ വ്യോമാക്രമണം നടത്തിയത് ഗള്‍ഫ് രാജ്യങ്ങളുടെ അടിയന്തര യോഗങ്ങള്‍ക്ക് കാരണമായി.

നെതന്യാഹുവിന്‍റെ ഗ്രേറ്റര്‍ ഇസ്രയേല്‍ അഭിലാഷങ്ങള്‍ പ്രാദേശിക രാജ്യങ്ങളെ നേരിട്ട് ഭീഷണിപ്പെടുത്തുന്നു എന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്‍ മുന്നറിയിപ്പു നല്‍കി. ഇസ്രയേലിന്‍റെ ഈ പ്രവര്‍ത്തനങ്ങള്‍ പുതിയ സമാധാന കരാറുകള്‍ക്കുള്ള സാധ്യത പോലും ഇല്ലാതാക്കുമെന്നും നിലവിലുള്ളവയെ അപകടത്തിലാക്കുമെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ളുള്‍~ഫത്താഹ്~എല്‍~സിസി പറഞ്ഞു.

പലസ്തീനികളെ സീനായിയിലേയ്ക്ക് തള്ളി വിട്ടാല്‍ 1979ലെ സമാധാന ഉടമ്പടി പുന: പരിശോധിക്കുമെന്ന് കെയ്റോ അറിയിച്ചു. ജോര്‍ദ്ദാന്‍ ആകട്ടെ ഇസ്രയേല്‍ വെസ്ററ് ബാങ്ക് പിടിച്ചെടുത്താല്‍ അത് തങ്ങളുടെ നിലനില്‍പിന്‍റെ ഭീഷണിയായി കാണുന്നു. ദോഹയില്‍ നടന്ന 57 അറബ് ,മുസ്ളീം രാജ്യങ്ങളുടെ ഉച്ചകോടി ഇസ്രയേലിനെതിരെ ഉപരോധങ്ങള്‍ക്കും ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനും ആവശ്യപ്പെട്ടു.

ഇസ്രയേലിന്‍റെ സൈനിക നടപടികള്‍ സ്വയം പ്രതിരോധത്തിന്‍റെ വിശ്വസനീയമായ വാദങ്ങള്‍ക്കപ്പുറത്തേയ്ക്ക് ഇസ്രയേലിന്‍റെ സൈനിക നടപടികള്‍ നീങ്ങുന്നതായും അത് അറബ് രാജ്യങ്ങളെ കൂടുതല്‍ കടുത്ത ശിക്ഷാ നടപടികള്‍ക്ക് നിര്‍ബന്ധിതരാക്കുമെന്നുമാണ് ജോര്‍ദ്ദാന്‍റെ മുന്‍ വിദേശകാര്യമന്ത്രി മര്‍വാന്‍ മു ആഷര്‍ വാദിച്ചത്.

Advertisment