മദീന: പ്രവാചക പള്ളിയുടെ സമീപത്ത് സന്ദർശകരെ സന്തോഷത്തോടെ സ്വീകരിച്ചിരുന്ന ഇസ്മാഈൽ അൽ സഈം അബുൽ സബ ഇനി ഓർമ. 43 വർഷമായി മദീനയിലെത്തുന്ന തീർഥാടകരും സന്ദർശകരും ഒരിക്കലെങ്കിലും ആ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്.
എല്ലാവർക്കും ചായയും കാപ്പിയും പാലും ഈന്തപ്പഴവും അദ്ദേഹം സൗജന്യമായി നൽകിയിരുന്നു. വീട്ടിൽനിന്നു തയാറാക്കിയാണ് എത്തിച്ചിരുന്നത്. പുണ്യ പ്രവാചകന്റെ മദീനയിലെത്തുന്ന അതിഥികളെ സ്വീകരിക്കാൻ ചൂട് ചോരാത്ത കുറെ പിടിപ്പാത്രങ്ങളിൽ ചായയും ഖഹ്‌വയും നിറച്ച് മദീനാ നഗരിയുടെ ഏതെങ്കിലും ഒരു കോണിൽ അയാളുണ്ടാകുമായിരുന്നു,
ചായക്കൊപ്പം ഈത്തപ്പഴമോ,ചീസ് ബ്രെഡോ,ഈത്തപ്പഴം തേച്ച റൊട്ടി കഷ്ണമോ എന്തെങ്കിലുമൊന്ന്, അത് രുചിക്കുന്നതോടെ മദീനയിലേക്ക് സ്വീകരിക്കപ്പെട്ട ഒരു ഫീലുണ്ടാകും അതിഥിക്ക്.
സിറിയയിലെ ഹമാ നഗരത്തിൽ നിന്ന് അര നൂറ്റാണ്ട് മുമ്പ് പുണ്യ മദീനയിലെത്തിയതാണ് അബു അൽ സബ എന്ന് വിളിപ്പേരുള്ള ഇസ്മായിൽ അൽ സെയിം. നാൽപത് കൊല്ലമായി മുടങ്ങാതെ അതിഥികളെ സ്വീകരിച്ചിരുന്നു.