/sathyam/media/media_files/T1SoeX9wDOeR1QsKTlf2.jpg)
അറഫാ: രണ്ട് ദശലക്ഷം കവിഞ്ഞ ഹജ്ജാജി സഞ്ചയം അറഫാ പ്രതലത്തിൽ സംഗമിച്ചു കൊണ്ടിരിക്കുകയാണ്.
നവജാത കുഞ്ഞുങ്ങളുടെ നൈർമല്യം പകരാൻ ഒരു അറഫാ ദിനം കൂടി, ഹിജ്ര വർഷം 1445 ലെ മഹത്തായ അറഫാ സംഗമത്തിൽ ഇന്ന് (ശനി, 15 ജൂൺ 2024) സ്വദേശികളും വിദേശികളുമായ ഇരുപത്തിമൂന്ന് ലക്ഷത്തിലേറെ തീർത്ഥാടകർ മക്കയിൽ നിന്ന് ഇരുപത്തിരണ്ട് കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന ചരിത്ര ഭൂമിയിൽ പ്രാർത്ഥനാ കീർത്തനകളോടെ കഴിയുകയാണ്.
പ്രവാചക ശ്രേഷ്ട്ടൻ ഇബ്രാഹിം നബി മുഴക്കിയ ലോകരക്ഷിതാവായ അല്ലാഹുവിന്റെ ആഹ്വാനത്തിന് ഉത്തരമെകി കരയും കടലും ആകാശവും താണ്ടിയെത്തിയ "പരമ കാരുണ്യവാന്റെ അതിഥികൾ" വിശുദ്ധ ഹജ്ജിന്റെ അനിവാര്യ കര്മമായ അറഫാ സംഗമം സാർത്ഥകമാക്കി കൊണ്ടിരിക്കുകയാണ്.- ഒരേ വേഷധാരികലായി, ഒരേ മന്ത്രധ്വനികൾ മുഴക്കി, ഒരേ ലക്ഷ്യം ചിന്തകളിൽ താലോലിച്ച്.
സൂര്യൻ ഉദിക്കുന്നതിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ദിവസം എന്നും പിശാചു ഏറ്റവുമധികം നിരാശനാകുന്ന ദിവസം എന്നും മുഹമ്മദ് നബി വിശേഷിപ്പിച്ച അറഫാ ദിനത്തിൽ പാപമോചനവും ആഗ്രഹ സാഫല്യങ്ങളും തേടിയുള്ള കണ്ണീരൊലിപ്പിച്ച പ്രാർത്ഥനകളിലാണ് ഭൂമിയുടെ മുക്കുമൂലകളിൽ നിന്നെത്തിയ ഹാജിമാർ.
ശനിയാഴ്ച വെളുക്കും മുമ്പേ അറഫായിലെക്കുള്ള വഴികൾ ശുഭ്ര വസ്ത്രധാരികളെ കൊണ്ട് പാല്കടലായി പരന്നൊഴുക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിയത് മുതൽ മിനായിൽ സംഗമിച്ച ഹജ്ജാജി ലക്ഷങ്ങൾ ശനിയാഴ്ചയിലെ സുബഹി നിസ്കാര ശേഷം മിനായിൽ നിന്ന് അറഫായിലേക്ക് കൂട്ടം കൂട്ടമായും വാഹനങ്ങളിലും നടന്നും ട്രെയിനിലും കുത്തിയൊലിക്കുകയായിരുന്നു.
എണ്ണമറ്റ ദേശക്കാരും ഭാഷക്കാരും വർണക്കാരും ജീവിത ശീലക്കാരാണെങ്കിലും ഏക മനസ്കരായി, ഒരേ വേഷധാരികലായി ഒരേ ലക്ഷ്യത്തോടെ കാൽകോടിയോളം വരുന്ന ഹാജിമാർ ഒരേ മന്ത്രം മുഴക്കുകയാണ് അറഫായിലും അവിടേക്കുള്ള വഴികളിലും. അതുകേട്ടു ആദ്യപിതാവ് ആദമും ആദ്യമാതാവ് ഹവ്വയും കണ്ടുമുട്ടിയ അതിവിസ്ത്രുത്ത അറഫാ മൈതാനം പുളകം കൊള്ളുകയാണ്.
അറഫാ മൈതാനിയിലെ മസ്‌ജിദ് അൽനമിറയിൽ നടക്കുന്ന നിസ്കാരവും അതിനോട് ചേർന്നുള്ള ഖുതുബയും അതിവിശിഷ്ടമാണ്.
പ്രവാചകൻ നിർവഹിച്ച ഹജ്ജ് ഓര്മപ്പെടുത്തുന്നവയാണ് അവയെല്ലാം. അതുപോലെ അറഫായിലെ ജബൽ റഹ്‌മ എന്ന ചെറിയ കുന്നും തീർത്ഥാടകരുടെ പ്രധാന ആകർഷകമാണ്.
അറഫായിൽ ളുഹർ, അസർ നിസ്കാരങ്ങൾ ചുരുക്കിയും ചേർത്തും നിർവഹിക്കുന്ന ഹാജിമാർ ഇന്നത്തെ സൂര്യാസ്തമയ ശേഷം അറഫാ അതിർത്തി വിട്ട് മുസ്‌ദലിഫ വഴി മിനായിലെ കൂടാരങ്ങളിലേക്ക് മടങ്ങും.
കടുത്ത വേനൽ ജ്വലിച്ചു നിൽക്കേ തണൽ മരങ്ങളും ലോലമായ ജലധാരയും ചൂടിനു തെല്ലൊരു ആശ്വാസമായി.