ദുബായ്: നാട്ടിലേക്ക് പോകാനിരുന്നതിന്റെ തലേദിവസം യുഎഇയില്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി സമൂഹമാധ്യമത്തില്‍ കുറിച്ചതാണ് ഇക്കാര്യം. മരണപ്പെട്ടയാളെക്കുറിച്ച് മറ്റ് വിശദാംശങ്ങളില്ലെങ്കിലും, ഹൃദയഭേദകമാണ് അദ്ദേഹത്തിന്റെ അന്ത്യം.
അഷ്‌റഫ് താമരശേരിയുടെ കുറിപ്പ്:
മരണം ആരെ എപ്പോൾ തേടി വരും എന്നൊരു നിശ്ചയവുമില്ല. കഴിഞ്ഞ ദിവസം ഒരു സഹോദരൻ വിളിച്ചിരുന്നു. അദ്ദേഹത്തിന് യു എ ഇ പ്രഖ്യാപിച്ച പൊതുമാപ്പിൽ നാട്ടിൽ പോകാൻ ഔട്ട് പാസ് ലഭിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചായിരുന്നു ആ വിളി.
അദ്ദേഹത്തിന്റെ ആവശ്യം ഏറ്റെടുത്തു. അല്പം കഴിഞ്ഞു പിന്നേയും വിളിച്ചു. ഇദ്ദേഹത്തിന്റെ പരിചയത്തിലുള്ള മറ്റൊരാൾക്കും ഔട്ട് പാസ് വേണമെന്ന്. രണ്ട് പേർക്കും ഔട്ട് പാസ് റെഡിയാക്കി. പോകാനിരുന്നതിന്റെ തലേ ദിവസം ഈ സഹോദരൻ മരണത്തിന് കീഴടങ്ങി.
ഹൃദയഘാതമായിരുന്നു മരണത്തിന് കാരണം. ഈ സഹോദരനോടൊപ്പം ഔട്ട് പാസ് ലഭിച്ച സഹോദരൻ നാട്ടിലേക്ക് യാത്രയായി. ഈ സഹോദരൻ ജീവിതത്തിൽ നിന്ന് തന്നെ യാത്രയായി. മരണം ഇങ്ങിനെയാണ് ഏത് വഴിയിലാണ് കാത്ത് നിൽക്കുന്നത് എന്ന് ഒരാൾക്കും പ്രതീക്ഷിക്കാൻ കഴിയില്ല.