ദുബായില്‍ ഇന്ത്യന്‍ വ്യവസായിക്ക് 5 വര്‍ഷം തടവ്

New Update
 Vvvghg

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായി 'അബു സബാഹ്' എന്നറിയപ്പെടുന്ന ബല്‍വീന്ദര്‍ സിങ് സാഹ്നിക്ക് ക്രിമിനല്‍ സംഘടന വഴി കള്ളപ്പണം വെളുപ്പിച്ച കേസില്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 150 മില്യണ്‍ ദിര്‍ഹം കണ്ടുകെട്ടാനും 500,000 ദിര്‍ഹം പിഴ ചുമത്താനും ദുബായ് ക്രിമിനല്‍ കോടതി ~ നാല് ഉത്തരവിട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലക്ഷക്കണക്കിന് ദിര്‍ഹം മുടക്കി 'ഡി 5' എന്ന കാര്‍ നമ്പര്‍ പ്ളേറ്റ് ലേലത്തില്‍ വാങ്ങി പ്രശസ്തനായ വ്യവസായിയാണ് ബല്‍വീന്ദര്‍ സിംഗ് സാഹ്നി. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടു കടത്താനും കോടതി വിധിച്ചു.

Advertisment

യുഎഇ, യുഎസ്, ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രോപര്‍ട്ടി മാനേജ്മെന്‍റ് കമ്പനിയുടെ സ്ഥാപകനാണ് ബല്‍വീന്ദര്‍ സിങ് സാഹ്നി. വന്‍ നിക്ഷേപങ്ങള്‍ക്കും ആഡംബര ജീവിത ശൈലിക്കും പേരു കേട്ട ഇദ്ദേഹം, 2016ലാണ് വിശിഷ്ട നമ്പര്‍ പ്ളേറ്റുകള്‍ക്കായുള്ള പ്രത്യേക ലേലത്തില്‍ 33 ദശലക്ഷം ദിര്‍ഹത്തിന് ഒറ്റ അക്ക കാര്‍ പ്ളേറ്റ് 'ഡി5' വാങ്ങി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്.

2024 ഡിസംബര്‍ 18ന് ബര്‍ദുബായ് പൊലീസ് സ്റേറഷനില്‍ നിന്ന് പബ്ളിക് പ്രോസിക്യൂഷന് കൈമാറിയ കേസില്‍, സാഹ്നിയുടെ മകന്‍ ഉള്‍പ്പെടെ ആകെ 33 പ്രതികള്‍ ഉള്‍പ്പെട്ടിരുന്നു. യഥാര്‍ഥത്തില്‍ പ്രവര്‍ത്തിക്കാത്ത കമ്പനികളും സംശയാസ്പദ സാമ്പത്തിക ഇടപാടുകളും ഉപയോഗിച്ച് പ്രതികള്‍ സങ്കീര്‍ണമായ പണമിടപാട് ശൃംഖല നടത്തിയിരുന്നുവെന്ന് കോടതി വിധിയില്‍ പറയുന്നു.

അന്വേഷണത്തില്‍ യുഎഇയിലും വിദേശത്തും വിപുലമായ സാമ്പത്തിക ഡാറ്റയും ബിസിനസ് ബന്ധങ്ങളും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് വെളുപ്പിച്ച ഫണ്ടുകളായി കരുതപ്പെടുന്ന 150 മില്യണ്‍ ദിര്‍ഹം, ഇലക്രേ്ടാണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, കേസുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

കൂട്ടുപ്രതികളില്‍ ചിലര്‍ക്ക് ഒരു വര്‍ഷം തടവും 200,000 ദിര്‍ഹം പിഴയും ശിക്ഷ ലഭിച്ചു. കൂടാതെ, കേസില്‍ ഉള്‍പ്പെട്ട മൂന്ന് കമ്പനികള്‍ക്ക് 50 മില്യണ്‍ ദിര്‍ഹം വീതം പിഴ ചുമത്തുകയും അവരുടെ നിയന്ത്രണത്തിലുള്ള ക്രിമിനല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടുകയും ചെയ്തു.