റിയാദ്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രസിഡൻറ് ഡോ. മസ്ഊദ് ബസ്ഷകിയാനെ സൗദി ഭരണകൂടം അഭിന്ദിച്ചു.
ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പുതിയ ഇറാൻ പ്രസിഡന്റ്റിന് വിജയാശംസകളും പ്രാർത്ഥനകളും നേർന്ന് സന്ദേശങ്ങൾ അയച്ചു.
സഹോദരങ്ങളായ ഇറാൻ ജനതയ്ക്ക് കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും നേരുന്നതായും ഇരുവരും സന്ദേശത്തിൽ ആശംസിച്ചു.
ഇരുസഹോദര രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നത് തുടരാനും പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സമാധാനവും വർധിപ്പിക്കുന്നതിന് ഏകോപനവും കൂടിയാലോചനയും തുടരാനും ഞങ്ങൾ ആഗ്രഹിക്കുന്നതായും സൗദി രാജാവും കിരീടാവകാശിയും പറഞ്ഞു.
ഏതാനും വർഷങ്ങളുടെ അകൽച്ചയ്‌ക്കും ബന്ധങ്ങൾ വിച്ഛേദിച്ചതിനും ശേഷം ചൈനയുടെ മധ്യസ്ഥതയിൽ ഇറാനും സൗദി അറേബ്യയും തമ്മിൽ 2023 മാർച്ചിൽ പരസ്പര സൗഹൃദം പുനഃസ്ഥാപിക്കുകയായിരുന്നു.
അതിന് ശേഷം ഇരു രാജ്യങ്ങളും ഉഭയകക്ഷി അടിസ്ഥാനത്തിൽ നയതന്ത്ര കേന്ദ്രങ്ങളും ഔദ്യോഗിക സന്ദർശനങ്ങളും നടത്തി കൊണ്ടിരിക്കുന്നുമുണ്ട്. മേഖലയും മുസ്ലിം ലോകം പ്രത്യേകിച്ചും താല്പര്യപൂർവമാണ് ഇറാൻ - സൗദി സൗഹൃദത്തെ നോക്കി കാണുന്നത്.
ആ നിലക്കുള്ള ഗുണപരമായ പുരോഗതിയായിരിക്കും പുതിയ ഇറാൻ പ്രസിഡന്റിന്റെ കാലത്ത് ഉണ്ടാവുകയെന്ന പ്രതീക്ഷയിലാണ് അവർ.