/sathyam/media/media_files/2026/03/09/v-2026-03-09-05-35-04.jpg)
ടെഹ്റാൻ: നിലവിലെ സൈനിക സംഘർഷങ്ങൾക്കിടെ നിരവധി അമേരിക്കൻ സൈനികരെ ഇറാൻ തടവിലാക്കിയതായി ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ അലി ലാരിജാനി അവകാശപ്പെട്ടു.ശനിയാഴ്ച എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. തടവിലാക്കപ്പെട്ട സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് അമേരിക്ക യഥാർത്ഥ വിവരം മറച്ചുവെക്കുകയാണെന്നും സത്യം അധികകാലം ഒളിച്ചുവെക്കാൻ കഴിയില്ലെന്നും ലാരിജാനി കുറിച്ചു.
എന്നാൽ, ഇറാന്റെ ഈ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് അമേരിക്ക ഉടൻ തന്നെ രംഗത്തെത്തി. ഇറാനിയൻ ഭരണകൂടം നുണകൾ പ്രചരിപ്പിക്കാനും ലോകത്തെ കബളിപ്പിക്കാനും ശ്രമിക്കുകയാണെന്ന് യു.എസ് നേവി ക്യാപ്റ്റൻ ടിം ഹോക്കിൻസ് മറുപടി നൽകി. ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും സംയുക്തമായി ഇറാന് നേരെ ആക്രമണം ആരംഭിച്ചതിന് ശേഷം ആറ് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. എന്നാൽ ആരും തടവിലായിട്ടില്ലെന്നാണ് യുഎസ് നിലപാട്.
അതേസമയം, കുർദ് വിഭാഗക്കാരെ ഇറാനിലേക്ക് അയക്കാനുള്ള നീക്കത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറി. ഇറാഖിലെ കുർദ് നിയന്ത്രണ മേഖലകളിൽ ഇറാൻ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ ഈ തീരുമാനം. നിലവിലെ യുദ്ധം അതീവ സങ്കീർണ്ണമാണെന്നും കുർദുകളെ ഇതിലേക്ക് വലിച്ചിഴച്ച് അവർക്ക് പ്രയാസമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. കുർദ് വിഷയത്തിൽ ട്രംപ് നടത്തിയ ഈ മലക്കംമറിച്ചിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us