റിയാദ്: കേളി കലാസാംസ്കാരിക വേദി മാധ്യമ വിഭാഗം കൺവീനറും ന്യൂസനയ്യ ഏരിയ ഗ്യാസ് ബക്കാല യൂണിറ്റ് അംഗവുമായ അഡ്വക്കേറ്റ് സുരേഷ് കൂവോടിനും, ജീവിത പങ്കാളിയും ന്യൂസനയ്യ രക്ഷാധികാരി സമിതി അംഗവും കേളി കുടുംബവേദി അംഗവുമായ ലീനാ കോടിയത്തിനും കേളി യാത്രയയപ്പ് നൽകി.
കണ്ണൂർ തളിപ്പറമ്പ് കൂവോട് സ്വദേശിയായ സുരേഷ് കഴിഞ്ഞ 29 വർഷമായി പാണ്ട റീട്ടെയിൽ കമ്പനിയിൽ വെയർഹൗസ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു. കേളി കുടുംബവേദി സെക്രട്ടറിയേറ്റ് മെമ്പർ, കേളി ഗ്യാസ്‌ബക്കാല യൂണിറ്റ് വൈസ് പ്രഡിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള സുരേഷ് കഴിഞ്ഞ 5 വർഷമായി കേളി മാധ്യമ വിഭാഗത്തിൽ വിവിധ ചുമതലകൾ വഹിച്ചു വരുന്നു.
2022 -ൽ നടന്ന കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തിലാണ് മാധ്യമ വിഭാഗം കൺവീനറായി തിരഞ്ഞെടുക്കുന്നത്. കേളിയുടെ ദൈനംദിനം പ്രവർത്തനങ്ങൾ മാധ്യമങ്ങൾ വഴി പുറംലോകത്തെത്തിക്കുന്നതിന്ന് നിസ്തുലമായ സേവനമാണ് സുരേഷ് നൽകി പോന്നിരുന്നത്.
സുരേഷിന്റെ ജീവിത പങ്കാളിയും കേളി കുടുംബവേദി മുൻട്രഷററുമായി ചുമതല വഹിച്ചിട്ടുള്ള ലീന കോടിയത്ത് നിലവിൽ കേളി ന്യൂ സനയ്യ ഏരിയ രക്ഷധികാരി സമിതി അംഗവും കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗം എന്നീ ചുമതലകൾ വഹിച്ചു വരികയായിരുന്നു.
കൂടാതെ കേരള സർക്കാറിന്റെ മലയാളം മിഷന് കീഴിലെ മധുരം മലയാളം പദ്ധതിയുടെ ഭാഗമായ സാക്ഷരതാ പഠന ക്ലാസ്സുകളുടെ അധ്യാപിക കൂടിയായിരുന്നു ലീന കോടിയത്ത്. കേളി കലാസാംസ്കാരിക വേദിയും കേളി കുടുംബവേദിയും സംയുക്തമായി നടത്തിയ യാത്രയയപ്പ് ചടങ്ങിൽ കുടുംബവേദി വൈസ് പ്രസിഡന്റ് സജീന സിജിൻ ആമുഖപ്രഭാഷണം നടത്തി.
കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, കുടുംബ വേദി ട്രഷറർ ശ്രീഷ സുകേഷ്, ന്യൂ സനയ്യ രക്ഷധികാരി കമ്മറ്റി ആക്ടിംഗ് സെക്രട്ടറി ബൈജു ബാലചന്ദ്രൻ, ഗ്യാസ് ബക്കാല യൂണിറ്റ് സെക്രട്ടറി അബ്ദുൾ നാസർ, കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങൾ, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങൾ എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സുരേഷ് കൂവോടിന് കേളി സെക്രട്ടറി സുരേഷ് കണ്ണപുരവും യൂണിറ്റ് സെക്രട്ടറി അബ്ദുൾ നാസറും മെമന്റോകൾ കൈമാറി.
ലീന കോടിയത്തിന് കുടുംബവേദിക്കുവേണ്ടി സെക്രട്ടറി സീബ കൂവോടും ന്യൂ സനയ്യ രക്ഷാധികാരി സമിതിക്ക് വേണ്ടി ആക്ടിംഗ് കൺവീനർ ബൈജു ബാലചന്ദ്രനും മെമന്റോകൾ നൽകി.
കുടുംബവേദി സെക്രട്ടറി സീബ കൂവോട് സ്വാഗതവും യാത്ര പോകുന്ന സുരേഷും ലീനയും യാത്രയയപ്പിന് നന്ദിയും പറഞ്ഞു.