ഖത്തീഫ് (സൗദി അറേബ്യ): ഇതും ഒരു പ്രവാസി. ഇരുപത് വര്‍ഷം മുമ്പ് കിഴക്കൻ സൗദി അറേബ്യയിലെ അവാമിയയില്‍ പ്രവാസിയായെത്തിയ രാമസ്വാമി.
സ്‌പോണ്‍സര്‍ മരണപ്പെടുകയും ഇഖാമ, പാസ്പോര്ട്ട്, വിസ എന്നിവയെല്ലാം ഓരോന്നായി കാലഹരണപ്പെടുകയും ചെയ്തതോടെ പുറത്തിറങ്ങി നടക്കാനോ ജോലിയന്വേഷിക്കാനോ നാട്ടിൽ പോകാൻ പോലുമോ സാധിക്കാതെ നിയമക്കുരുക്കില്‍ അകപ്പെടും ചെയ്ത ഹതഭാഗ്യനായ തമിഴ്‌നാട് സ്വദേശി.
രേഖകളൊന്നും കൈവശമില്ലെങ്കിലും പലവിധ ചെറിയ ജോലികള്‍ ചെയ്ത് ഉപജീവനം കഴിഞ്ഞുപോന്ന അദ്ദേഹം 20 വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാത്തതിനാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാവുകയും രോഗബാധിതനായതോടെ ജോലി ചെയ്യാനുള്ള ആരോഗ്യം നഷ്ടമാവുകയും ഒരു ബില്‍ഡിങ്ങിന്റെ ഓരത്ത് അന്തിമയങ്ങിയും സുമനസ്സുകള്‍ നല്‍കുന്ന ഭക്ഷണം കഴിച്ചുമാണ് അദ്ദേഹം മാസങ്ങളോളം ജീവിതം കഴിച്ചുകൂട്ടിയത്.
വിഷയം ശ്രദ്ധയിൽ പെട്ട സ്ഥലം കെ എം സി സി സാമൂഹ്യ പ്രവർത്തകർ രാമസ്വാമിയെ സന്ദർശിച്ചു.
കടുത്ത ചൂടില്‍ സിമന്റ് തറയില്‍ വൃത്തിഹീനമായി കിടക്കുന്ന അദ്ദേഹത്തിന്റെ പരിതാപകരമായ അവസ്ഥ മനസ്സിലാക്കി അദ്ദേഹത്തെ ദേഹശുദ്ധി വരുത്തി ഭക്ഷണവും വസ്ത്രവും നല്‍കി അദ്ദേഹത്തെ അവർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
ലഭിച്ച വിവരപ്രകാരം പാസ്‌പോര്‍ട് കണ്ടെത്താനായതോടെ മറ്റു നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് കെ എം സി സി ഖത്വീഫ് ഘടകം പ്രവർത്തകർ.
എത്രയും വേഗം രാമസ്വാമിയേ നാട്ടിലേക്കായാക്കാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്ന് കെ എം സി സി ഖത്വീഫ് പ്രസിഡന്റ് മുഷ്താഖ് പേങ്ങാട്, സെക്രട്ടറി ഫഹദ് കൊടിഞ്ഞി, അവാമിയ കുഞ്ഞാലി മേല്‍മുറി, പ്രവർത്തകരായ ഹുസൈൻ നിലമ്പൂർ, സിദ്ധീഖ്, അസ്‌കര്‍, അസീസ് കാരാട്, സലാമി താനൂര്‍, ജാഫര്‍ ഈരാറ്റ്‌പേട്ട തുടങ്ങിയവർ അറിയിച്ചു.