/sathyam/media/media_files/2025/07/05/kuwait1-untitledisreltrm-2025-07-05-15-03-13.jpg)
കുവൈത്ത്: ഗ്ലോബൽ കോൺവോയ് മിഷനിൽ പങ്കെടുത്ത് തടങ്കലിലായിരുന്ന കുവൈത്ത് പൗരന്മാരുടെ മോചനത്തിന് സഹകരിച്ച എല്ലാ സൗഹൃദ രാജ്യങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചു.
ബഹ്റൈൻ, ജോർദാൻ, തുർക്കി ഉൾപ്പെടെയുള്ള സഹോദര രാജ്യങ്ങളും സൗഹൃദ രാഷ്ട്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സംയുക്ത നയതന്ത്ര ഇടപെടലുകളാണ് രണ്ട് കുവൈത്ത് പൗരന്മാരുടെ മോചനത്തിന് വഴിയൊരുക്കിയത്.
ഇതേസമയം, തടങ്കലിൽ തുടരുന്ന മറ്റൊരു കുവൈത്ത് പൗരന്റെ മോചനത്തിനായുള്ള പരിശ്രമങ്ങൾ ശക്തമായി തുടരുന്നതായും മന്ത്രാലയം അറിയിച്ചു.
കുവൈത്ത് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക എന്നും സർക്കാർ ഏറ്റെടുക്കുന്ന പ്രധാന ഉത്തരവാദിത്വമാണെന്ന് മന്ത്രാലയം ആവർത്തിച്ചു. എല്ലാ പൗരന്മാരും സുരക്ഷിതമായി നാട്ടിലെത്തുന്നതിനായി സർക്കാർ നടപടികൾ തുടരുമെന്നും വ്യക്തമാക്കി.
ഗാസയ്ക്ക് മാനുഷിക സഹായം എത്തിക്കുന്നതിനും അവിടുത്തെ മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക് ലോകശ്രദ്ധ ആകർഷിക്കുന്നതിനുമായാണ് "ഗ്ലോബൽ കോൺവോയ് ഫോർ റെസില്യൻസ്" എന്നറിയപ്പെടുന്ന "ഗ്ലോബൽ ഫ്‌ളോട്ടില്ല"യിൽ 400-ൽ അധികം അന്താരാഷ്ട്ര സന്നദ്ധപ്രവർത്തകരും മാനുഷിക പ്രവർത്തകരും പങ്കെടുത്തത്. അവരിൽ മൂന്നുപേരാണ് കുവൈത്ത് പൗരന്മാർ.