/sathyam/media/media_files/pfokQWRZSflTLJ0qYHWA.jpg)
കുവൈത്ത്: രാജ്യത്തെ സ്വകാര്യ ഫാർമസികളുടെ പ്രവർത്തനം, മരുന്ന് വിതരണം, ലെസൻസിംഗ് എന്നിവയിൽ കൂടുതൽ സുതാര്യതയും നിയന്ത്രണവും ഉറപ്പാക്കുന്നതിനായി കുവൈത്ത് ആരോഗ്യമന്ത്രാലയം പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു.
ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ-അവാദി പുറത്തിറക്കിയ പുതിയ ഉത്തരവ് ഫാർമസികളുടെ പ്രവർത്തനരീതിയിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തുന്നതാണ്.
മന്ത്രാലയത്തിന്റെ പ്രസ്താവനപ്രകാരം, പുതിയ ചട്ടങ്ങൾ ഫാർമസികളുടെ സ്ഥാപനം, പ്രവർത്തനം, മരുന്ന് സംഭരണം, വിലനിർണ്ണയം, പരസ്യം, ഡെലിവറി സേവനങ്ങൾ തുടങ്ങിയ മേഖലകളെ ഉൾക്കൊള്ളുന്നു. ഫാർമസി ആരംഭിക്കുന്നതിൽ നിന്നും പ്രവർത്തനം അവസാനിപ്പിക്കുന്നതുവരെ ഓരോ ഘട്ടത്തിലും നിയമാനുസൃതമായ അനുമതികൾ അനിവാര്യമാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
നിലവിലുള്ള ഫാർമസികൾക്കും ഈ നിയമങ്ങൾ ബാധകമാകും. എല്ലാ സ്ഥാപനങ്ങളും പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മന്ത്രാലയം നിരീക്ഷണ സംവിധാനം ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ആരോഗ്യമേഖലയുടെ ഗുണനിലവാരം ഉയർത്തുകയും മരുന്നുകളുടെ സുരക്ഷയും ലഭ്യതയും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ നിയമങ്ങളുടെ പ്രധാന ലക്ഷ്യം. കൂടാതെ “കുവൈത്ത് വിഷൻ 2035” പദ്ധതിയുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ഈ നിയന്ത്രണങ്ങൾ രൂപപ്പെടുത്തിയത്.
പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തെ ഫാർമസികളിൽ കൂടുതൽ കൃത്യമായ നിയന്ത്രണവും മേൽനോട്ടവും ഉറപ്പാക്കാനാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.