കുവൈത്ത്: കുവൈത്തിൽ മരണമടഞ്ഞ വ്യക്തികളുടെ ദേഹത്ത് ഘടിപ്പിച്ച സ്വർണ്ണ പല്ലുകളും വിലയേറിയ കൃത്രിമ അവയവങ്ങളും നീക്കം ചെയ്യാൻ അനുമതി നൽകി ഇസ്ലാമിക കാര്യ മന്ത്രാലയം പുതിയ മതവിധി പുറപ്പെടുവിച്ചു.
മന്ത്രാലയത്തിലെ ശരീഅത്ത് ഗവേഷണ വിഭാഗം അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി തുർക്കി അൽ മുതൈരിയാണ് ഈ വിധി പ്രസ്താവിച്ചത്
മതവിധിയിൽ, ഈ വസ്തുക്കൾ അനന്തരാവകാശ സ്വത്തായി പരിഗണിക്കപ്പെടും എന്നും, അതിനാൽ അവ പാഴാക്കാതെ പുനരുപയോഗിക്കാനുള്ള സാഹചര്യം അനുവദനീയമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കുവൈത്ത് മുനിസിപ്പാലിറ്റിയിലെ മൃതദേഹ സംസ്കരണ വിഭാഗം, ഇക്കാര്യത്തിൽ ഇസ്ലാമിക കാര്യ മന്ത്രാലയത്തോട് മതവിധി തേടിയതിന്റെ മറുപടിയായി ഈ തീരുമാനം വന്നതാണെന്ന് അധികൃതർ അറിയിച്ചു.
മുനിസിപ്പൽ അധികൃതരുടെ കത്തിൽ, മൃതദേഹത്തിൽ നിന്ന് ചില വിലപ്പെട്ട കൃത്രിമ അവയവങ്ങൾ നീക്കം ചെയ്യണമെന്ന് ചില ബന്ധുക്കൾ ആവശ്യപ്പെടാറുണ്ടെന്നും, ചിലത് എളുപ്പത്തിൽ നീക്കം ചെയ്യാവുന്നതാണെന്നും, ചിലത് നീക്കം ചെയ്യുമ്പോൾ മൃതശരീരത്തിന് കേടുപാടുകൾ വരുത്താനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
മതവിധി അനുസരിച്ച്, വിലയേറിയ കൃത്രിമ അവയവങ്ങൾ മൃതശരീരത്തിന് വീക്കം ഇല്ലാതെ നീക്കം ചെയ്യുന്നത് അനുവദനീയമാണ്
നീക്കം ചെയ്യാൻ കഴിയാത്ത അവയവങ്ങൾ മൃതശരീരത്തിനൊപ്പം മറവടയക്കണം.
അനന്തരാവകാശികൾക്ക് അവയുടെ അവകാശം ഉണ്ടായിരിക്കുമെന്ന് വിധിയിൽ ചൂണ്ടിക്കാട്ടി.
മതവിധിയിൽ, വിലപ്പെട്ട കൃത്രിമ അവയവങ്ങൾ പാഴാവാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും, അവ ആശ്രിതർക്ക് നിയമപരമായി കൈമാറാവുന്ന സ്വത്തായി പരിഗണിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.