/sathyam/media/media_files/2025/06/04/J6zq61eCqmIPo1yr6Zbd.jpg)
കുവൈറ്റ്: സുഹൃത്ത് പികെ ജമാലിന്റെ നിര്യാണത്തില്‍ ഓര്‍മ്മക്കുറിപ്പുമായി ഹസ്സന്‍ തിക്കോടി. ശനിയാഴ്ചയായിരുന്നു ജമാലിന്റെ അന്ത്യം.
കുറിപ്പ് വായിക്കാം.
ഓര്‍ക്കാപ്പുറത്ത് മരണം എന്റെ പ്രിയപ്പെട്ട ജമാല്‍ സാഹിബിനെ കൊണ്ടുപോയത് ഇന്നലെ (ശനിയാഴ്ച 17/05/25) രാത്രി നമസ്‌കാരമായ ഇശാ നമസ്‌കാരത്തിന്റെ അവസാന റക്കാഅത്തോടെ ആയിരുന്നു. ഒരുപിടി മനോഹരമായ ഓര്‍മ്മകള്‍ ബാക്കി വെച്ചുകൊണ്ട് പ്രിയ സുഹൃത്ത് കടന്നുപോയി.
തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വാര്‍ത്ത. ഒന്നര ദിവസം മുമ്പ് അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാനും എന്റെ വാക്കുകള്‍ അദ്ദേഹവും ശ്രവിച്ചിരുന്നു. കുവൈറ്റിലെ ഫ്രെയ്ഡേ ഫോറം അലുമിനിയുടെ ഭാഗമായുള്ള ഒരു വയനാടന്‍ ഉല്ലാസയാത്രയില്‍ ജമാല്‍ സാഹിബും പങ്കെടുക്കേണ്ടതായിരുന്നു.
പക്ഷെ, വ്യക്തിപരമായ ചില തിരക്കുകള്‍ ഉള്ളതിനാല്‍ മെയ് പതിനാലാം തിയ്യതി കോഴിക്കോടുനിന്നും ഫ്രെയ്ഡേ ഫോറം അംഗങ്ങളെ കോഴിക്കോട്ടെ ''സൈത്തൂണ്‍'' റെസ്റ്റാറന്റില്‍ ഉച്ചയൂണിനുകണ്ട ശേഷം യാത്രാമംഗളം നേര്‍ന്നുകൊണ്ട് അദ്ദേഹം സന്തോഷത്തോടെ പിരിഞ്ഞു.
എന്നാല്‍ പിറ്റെദിവസം മെയ് പതിനഞ്ചിനു വയനാട്ടിലെ ''പീസ് വില്ലേജില്‍'' ഞങ്ങളെ കാണാനായി അദ്ദേഹം വരുമെന്നും അവിടെയുള്ള അഗതികളോടൊപ്പം ഉച്ചഭക്ഷണം കഴിക്കാമെന്നുമായിരുന്നു അവസാന ധാരണ, പക്ഷെ അന്ന്, താമരശ്ശേരി ചുരത്തില്‍ ഒരു ലോറി മറിഞ്ഞു ട്രാഫിക് ബ്ലോക്ക് ഉണ്ടായതിനാല്‍ ജമാല്‍ സാഹിബ് യാത്ര പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.
സൗഹൃദത്തിന്റെ തുടക്കം:
ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ രണ്ടാം പേജില്‍ ''ഖുര്‍ആന്‍ ഭാഷ്യം'' എന്ന ഒരു സ്ഥിരം പംക്തി ''അബുസാജിത്'' എന്ന പേരില്‍ കൈകാര്യം ചെയ്തിരുന്നത് ജമാല്‍ സാഹിബായിരുന്നു. ചെറുപ്പത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച ആ പക്തിയുടെ കര്‍ത്താവിനെ കാണാനായാണ് ഞാന്‍ ആദ്ദ്യം ചന്ദ്രിക ഓഫിസില്‍ കയറിച്ചെന്നത്.
എനിക്ക് എഴുത്തിനോടും വായനയോടും താല്പര്യം ഉണ്ടെന്ന് മനസ്സിലാക്കിയ ജമാല്‍ സാഹിബ് ചന്ദ്രികയിലേക്ക് സൃഷ്ടികള്‍ അയക്കാന്‍ പ്രോത്സാഹിപ്പിച്ചു. അങ്ങനെ എനിക്ക് ഒരെഴുത്തുകാരനാവാനുള്ള നിമിത്തം അദ്ദേഹത്തിലൂടെ കൈവന്നു.
മരുഭൂമിയിലെ സഹപാഠി:
എനിക്ക് ശേഷമാണു ജമാല്‍ക്ക കുവൈറ്റില്‍ എത്തുന്നത്. ഞാനറിയാതെ അദ്ദേഹം എന്നെ തിരക്കുന്നുണ്ടായിരുന്നു. ഒടുവില്‍ കേരള ഇസ്ലാമിക ഗ്രൂപ്പ് സംഘടിപ്പിച്ച ഒരു യോഗത്തില്‍ കേള്‍വി ക്കാരനായെത്തിയ എന്നെ ജമാല്‍ക്ക കണ്ടുപിടിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ പഴയ സൗഹൃദം കുറച്ചുകൂടി ദൃഢപ്പെടുത്തി. കുവൈറ്റിലെ മലയാളി സംഘടനകളുടെ ഒട്ടുമിക്ക പരിപാടികളിലും ഞങ്ങള്‍ സ്ഥിരമായി പങ്കെടുത്തു. വായനയും എഴുത്തും പ്രസംഗവും അദ്ദേഹത്തിന്റെ ഒരു ഹോബിയായിരുന്നു.
ആയിടക്കാണ് ജമാല്‍ക്ക കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനിയുടെ മീനഅബ്ദുള്ള റിഫൈനറിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. കുവൈറ്റ് എയര്‍വെയ്സിന്റെ ഇമ്പ്‌ലാന്റ് ഓഫീസ് അവിടെ സ്ഥാപിച്ചത് ഞാനായിരുന്നു. അതുകൊണ്ടുതന്നെ ആഴ്ചയില്‍ ഒന്നോരണ്ടോ തവണ ഞാനവിടം സന്ദര്‍ശിക്കുക പതിവായിരുന്നു. അവിടെ പോകുമ്പോഴൊക്കെ ജമാല്‍ക്കയെ കാണുകയും സംസാരിക്കുന്നതും പതിവാക്കി, ഒപ്പം ചില ഉപദേശ നിര്‍ദ്ദേശങ്ങളും എനിക്ക് ലഭിക്കും.
ജമാല്‍ക്ക കുടുംബവുമായല്ലായിരുന്നു അവിടെ ജീവിച്ചത്. എന്നാല്‍ ഒരു തവണ മൂന്നുമാസത്തെ വിസിറ്റ് വിസയില്‍ കുടുംബത്തെ കൊണ്ടുവന്നപ്പോള്‍ എന്റെ കുടുംബത്തോടൊപ്പം ഒരുമിച്ചു താമസിക്കാനുള്ള മഹാഭാഗ്യവും എനിക്കുണ്ടായി. എല്ലാവര്‍ഷത്തെയും ആദ്യ നോമ്പുതുറ എന്റെ കുടുംബത്തോടൊപ്പമായിരുന്നു. ഞാന്‍ കുവൈറ്റ് വിട്ടു വരുന്നതുവരെ ഞങ്ങള്‍ ആ പതിവ് തെറ്റിച്ചില്ല.
പ്രയാസഘട്ടങ്ങളിലെ സമാധാന ദൂതന്‍:
ഞങ്ങളുടെ സൗഹൃദം കേവലം ഉപരിപ്ലവമായിരുന്നില്ല. അത് എന്റെ ജീവിതത്തിന്റെ നാനാതുറകളെയും സ്പര്‍ശിച്ചിരുന്നു. എന്റെ മക്കളുടെ വിവാഹത്തിനും വിവാഹാനന്തര തര്‍ക്കക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കാനും സമാശ്വസിപ്പിക്കാനും ജമാല്‍ക്ക എന്നോടൊപ്പമുണ്ടായിരുന്നു. ഞാന്‍ മാനസികമായി തകര്‍ന്നുപോയ അവസരങ്ങളിലൊക്കെ അദ്ദേഹം എനിക്കൊരു താങ്ങും തണലുമായി മാറിയിട്ടുണ്ട്. ജമാല്‍ക്കയുടെ പൊടുന്നനെയുള്ള വേര്‍പാട് എനിക്ക് താങ്ങാനാവുന്നതിനപ്പുറമായിരുന്നു. പറഞ്ഞറിയിക്കാനാവാത്ത, എഴുതിത്തീര്‍ക്കാനാവാത്ത ഒരു നീണ്ട അദ്ധ്യായനമായിരുന്നു ഞങ്ങളുടെ സൗഹൃദം, എനിക്ക് മാത്രമല്ല എന്റെ മക്കള്‍ക്കും കുടുബത്തിനും.
മഞ്ഞ് എന്ന നോവലില്‍ എം.ടി. വാസുദേവന്‍ നായര്‍ വിശേഷിപ്പിച്ചപോലെ'' മരണം രംഗബോധമില്ലാത്ത കോമാളി'' എന്നാണല്ലോ. അക്ഷരാര്‍ത്ഥത്തില്‍ ഇന്നലെ സംഭവിച്ചതും അത് തന്നെയാണ്. ഒരു പാട് ഓര്‍മ്മകള്‍ ബാക്കിവെച്ച എന്റെ ഏറെ പ്രിയപ്പെട്ട ജമാല്‍ക്ക പോയി.
അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ക്ളാസില്‍ ഉല്‍ബോധിപ്പിക്കുംപോലെ ''എല്ലാ ആത്മാവും മരണത്തെ ആസ്വദിക്കുകതന്നെ ചെയ്യും''
അല്ലാഹുവിന്റെ വിധികളില്‍ അവന്‍ വെല്ലുവിളിക്കാനുപയോഗിച്ചിട്ടുള്ള ഒരേ ഒരു നിയമം മരണം മാത്രമാണ്. അല്ലാഹു പറയുന്നു: 'നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും.
നിങ്ങള്‍ ഭദ്രമായി കെട്ടിപ്പൊക്കിയ കോട്ടകള്‍ക്കകത്തായാലും.' (അന്നിസാഅ്: 78) മറ്റൊരിടത്ത് പറയുന്നു: 'പറയുക: ഏതൊരു മരണത്തില്‍ നിന്നാണോ നിങ്ങള്‍ ഓടിയകലാന്‍ ശ്രമിക്കുന്നത്; ഉറപ്പായും ആ മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും.
പിന്നെ അകവും പുറവും നന്നായറിയുന്നവന്റെ മുന്നിലേക്ക് നിങ്ങള്‍ മടക്കപ്പെടും.' (അല്‍ജുമുഅ: 8) എന്നാല്‍ അതേസമയം ഐഹിക ലോകം മനുഷ്യന് അവന്റെ ഉപയോഗത്തിനായി കീഴ്പെടുത്തി കൊടുത്തിരിക്കുകയും ചെയ്തിരിക്കുന്നു.