മാധ്യമങ്ങള്‍ വസ്തുതാപരമായി കാര്യങ്ങള്‍ കാണുന്നതിന് പകരം വൈകാരികമായാണ് ജനങ്ങളെ സ്വാധീനിക്കുന്നതെന്ന് ജോണി ലൂക്കോസ്

പ്രശസ്ത ഗസല്‍ ഗായകന്‍  ഷെബി സമുന്തരും സംഘവും അവതരിപ്പിച്ച സംഗീത സായാഹ്നം പരിപാടിയുടെ ആകര്‍ഷണമായി. 

New Update
kuwait news

കുവൈറ്റ്:  മാധ്യമ മേഖലയിലെ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി മനോരമ ന്യൂസ് ചാനല്‍ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്. സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ കേരള പ്രസ് ക്ലബ് കുവൈത്ത് സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മാധ്യമ മേഖലയില്‍ ഇപ്പോള്‍ വലിയ തോതില്‍  മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

Advertisment

ഒരു കാലത്ത് മാധ്യമ മേഖലയില്‍ 'Survival of the Fittest' ആയിരുന്നു നിലനിന്നത്. എന്നാല്‍ ഇന്ന് അത് 'Survival of the Shameless' ആയി മാറിപോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഇന്നത്തെ മാധ്യമങ്ങള്‍ ഏതുവിധത്തിലും കൊണ്ടുപോകാവുന്ന വൈകാരികാവേശങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. മൂന്നു നാലു തലമുറകള്‍ക്കിടയില്‍ ഉണ്ടാവേണ്ട മാറ്റങ്ങള്‍ പത്തു ഇരുപതു വര്‍ഷത്തിനുള്ളില്‍ തന്നെ മാധ്യമ രംഗത്ത് സംഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


വാര്‍ത്തകള്‍ സ്വീകരിക്കുന്നത് ഓരോ പ്രേക്ഷകരുടേയും തിരഞ്ഞെടുപ്പാണ്. ഇതില്‍ തിരഞ്ഞെടുത്ത വഴികളെക്കുറിച്ച് പിന്നീട് കുറ്റം ചുമത്തുന്നതില്‍ യുക്തിയല്ലെന്ന് മാതൃഭൂമി ന്യൂസ് സീനിയര്‍ വാര്‍ത്താ അവതാരക മാതു സജി അഭിപ്രായപ്പെട്ടു.  

ഇന്ന് ഓരോരുത്തരും വിശ്വസിക്കാനിഷ്ടമുള്ളത് മാത്രം വിശ്വസിക്കുകയും, അത് അനുസരിച്ച് സ്വന്തം എക്കോ ചേംബറുകളില്‍ വാര്‍ത്തകള്‍ കസ്റ്റമൈസ് ചെയ്യുകയും ചെയ്യുന്ന കാലമാണെന്നും മാതു സജി പറഞ്ഞു.

കേരള പ്രസ് ക്ലബ് കുവൈത്ത് ജനറല്‍ സെക്രട്ടറി സലീം കോട്ടയില്‍ സമ്മേളനത്തില്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുജിത് സുരേശന്‍ അധ്യക്ഷത വഹിച്ചു.

പ്രശസ്ത ഗസല്‍ ഗായകന്‍  ഷെബി സമുന്തരും സംഘവും അവതരിപ്പിച്ച സംഗീത സായാഹ്നം പരിപാടിയുടെ ആകര്‍ഷണമായി. 


കമ്മ്യൂണിറ്റി സ്‌കൂള്‍ വിദ്യാര്‍ഥിനി സ്ലാനിയ പെയ്റ്റന്റെ സോളോ വയലിന്‍ പ്രകടനവും, ടീം അഗ്‌നിയുടെ നൃത്തവും സമ്മേളനത്തിന് മിഴിവേകി.


അതിഥികള്‍ക്കുള്ള സ്‌നേഹോപഹാരം വേദിയില്‍ കൈമാറി, സ്‌പോണ്‍സര്‍മാര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു.

സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍  സത്താര്‍ കുന്നില്‍ നന്ദി പറഞ്ഞു.ട്രഷറര്‍ ശ്രീജിത്ത്. കെ സന്നിഹിതമായിരുന്നു.രാജലക്ഷ്മി ശൈമേഷ് അവതാരകയായി.

കുവൈത്തിലെ വിവിധ സംഘടന നേതാക്കളും സാസ്‌കാരിക പ്രവര്‍ത്തകരും ബിസിനസ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.