/sathyam/media/media_files/2025/05/09/WWAVtgxgqumQZCMtmw5S.jpg)
മനാമ: സമൂഹ മാധ്യമങ്ങളിൽ അശ്ലീല വീഡിയോകൾ പങ്കുവെച്ച കുവൈത്തി ഫാഷൻ ഇൻഫ്‌ളുവൻസർക്ക് ബഹ്‌റൈനിൽ ഒരു വർഷം തടവ് ശിക്ഷ. ഇതിന് പുറമെ 200 ബഹ്‌റൈൻ ദിനാർ പിഴയും ഇവർ അടയ്‌ക്കണം. ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്ത് നിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.
പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ക്രിമിനൽ കോടതിയാണ് ഇൻഫ്‌ളുവൻസർക്ക് ശിക്ഷ വിധിച്ചത്. ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ സ്ത്രീയുടെ അശ്ലീലവും അനുചിതവുമായ പോസുകളുള്ള വീഡിയോകൾ പ്രചരിക്കുന്നുണ്ടെന്ന് സൈബർ ക്രൈം ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലാണ് കേസിന്റെ തുടക്കം.
ഈ ഉള്ളടക്കം പൊതുമര്യാദ നിയമങ്ങൾ ലംഘിക്കുന്നതും കുവൈത്തിന്റെ സാംസ്‌കാരിക മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമാണെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു.
തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യാൻ വാറണ്ട് പുറപ്പെടുവിക്കുകയും അന്വേഷണ ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിൽ, വീഡിയോകൾ തന്റേതാണെന്ന് ഇവർ സമ്മതിച്ചു. ഫോൺ തെളിവായി പിടിച്ചെടുക്കുകയും വിധി വരുന്നത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയുമായിരുന്നു.