/sathyam/media/media_files/wRNlu63sBCsxtnpkBTI3.jpg)
മക്ക: വിശുദ്ധ ഹജ്ജിനെത്തുകയും കർമങ്ങൾ അനുഷ്ട്ടിക്കുന്നതിനിടെ തളർന്ന് വീണ് മരണപ്പെട്ട മലയാളി ഹാജിയുടെ മയ്യിത്ത് മക്കയിൽ അടക്കം ചെയ്തു. മലപ്പുറം, തിരൂർ, വടക്കൻ മുത്തൂർ സ്വദേശി കാവുങ്ങപറമ്പിൽ അലവിക്കുട്ടി ഹാജിയാണ് മരിച്ചത്. ഭാര്യ ഖദീജയോടൊപ്പമായിരുന്നു അലവിക്കുട്ടി തീർത്ഥാടനത്തിന് എത്തിയത്.
മക്കൾ : ഫിറോസ്, ഫവാസ്, ഫാഇസ്, ആഇഷ ഫർസിയ. മരുമക്കൾ : ഷംനാസ് മണൽ പറമ്പിൽ, സഅദിയ മുറിവായിക്കൽ, റിൻഷാന നെട്ടംചോല.
കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് ചെയ്യാനെത്തിയ അലവിക്കുട്ടി ഹാജി അറഫയിൽ നിന്ന് മടങ്ങി മുസ്ദലിഫയിലെ രാപ്പാർക്കൽ കഴിഞ്ഞു പെരുന്നാൾ ദിനം കല്ലേറിനായി ജമ്രയിൽ എത്തിയ നേരം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.
ജനാസ മക്കയിലെ ഹറം ശരീഫിൽ വെച്ചുള്ള നിസ്കാര ശേഷം നിരവധി ആളുകളുടെ സാനിധ്യത്തിൽ മക്കയിൽ മറവ് ചെയ്തു. ജനാസയെ ഖാദിമുൽ ഹുജ്ജാജുകളായ ആബിദ് കോതമംഗലം, നിലൂഫർ ഇരുമ്പുഴി, അബ്ദു റസാഖ് പേരാമ്പ്ര എന്നിവർ അനുഗമിച്ചു.
മരണനന്തര ചടങ്ങുകൾക്ക് ഐ സി എഫ് - ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ ഭാരവാഹികളായ ഹനീഫ് അമാനി, ഷാഫി ബാഖവി, അനസ് മുബാറക്, റഷീദ് അസ്ഹരി, കബീർ പറമ്പിൽ പീടിക, സുഹൈർ കോതമംഗലം, ഷഫീക് സഖാഫി എന്നിവർ നേതൃത്വം നൽകി.