/sathyam/media/media_files/2026/03/09/untitled-2026-03-09-13-09-35.jpg)
ജിദ്ദ: സൗദി തലസ്ഥാന നഗരത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന അൽഖർജ് പ്രദേശത്ത് പതിച്ച മിസൈൽ പതിച്ചതിനെ തുടർന്ന് രണ്ടു പേർ മരണപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഞായറാഴ്ച വൈകീട്ട് സൗദി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. ഇന്ത്യൻ, ബംഗ്ളാദേശ് പൗരന്മാരാണ് മരണപ്പെട്ടതെന്നും പ്രസ്താവന തുടർന്നു.
അതേസമയം, സംഭവത്തിൽ ഇന്ത്യൻ പൗരൻ മരണപ്പെട്ടിട്ടില്ലെന്നും പരിക്കേറ്റ് ചികിത്സയിലാണെന്നും റിയാദിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
പരിക്കേറ്റ് അല്‍ഖര്‍ജിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരനെ എംബസി കൗണ്‍സിലര്‍ വൈ. സാബിര്‍ നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതായും ഇദ്ദേഹത്തിന് ആവശ്യമായ ചികിത്സാ സഹായങ്ങള്‍ ഉറപ്പാക്കിയതായും എക്‌സിലെ എംബസി അക്കൗണ്ട് കുറിപ്പ് വിശദീകരിച്ചു.
അൽഖർജ് ഗവർണറേറ്റിലെ ഒരു മെയിന്റനൻസ് ആൻഡ് ക്ലീനിംഗ് കമ്പനിയുടെ ഒരു റെസിഡൻഷ്യൽ കോമ്പൗണ്ടിലാണ് മിസൈൽ വീണത്. പരിക്കേറ്റവർ മുഴുവൻ ബംഗ്ളാദേശിൽ നിന്നുള്ള ജോലിക്കാരാണ്. മിസൈൽ പതിച്ചതിനെ തുടർന്ന് വലിയ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.
സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടാനുള്ള ശ്രമങ്ങൾ രാജ്യാന്തര മാനുഷിക നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും ഇക്കാര്യത്തിൽ നിയമാനുസൃതമുള്ള നടപടികൾ തുടങ്ങുമെന്നും സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.
അമേരിക്കയുടെ സൈനിക താവളമായ അൽഖർജിലെ പ്രിൻസ് സുൽത്താൻ എയർ ബേസിനെ ലക്ഷ്യം വെച്ച് ഉണ്ടായ നിരവധി ഡ്രോണ് - ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ സൗദി വ്യോമ പ്രതിരോധം തടഞ്ഞിരുന്നു.
അല്‍ഖര്‍ജ് ഗവര്‍ണറേറ്റിലെ റഡാര്‍ സംവിധാനങ്ങളെ ലക്ഷ്യം വെച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നേരത്തെ അറിയിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us