മക്ക: വിശുദ്ധ ഹജ്ജിന് ശേഷമുള്ള നാളുകളിൽ പുണ്യനാട്ടിൽ വെച്ച് എറണാകുളം സ്വദേശികളായ രണ്ട് തീർത്ഥാടകർ ഇഹലോകവാസം വെടിഞ്ഞു.
ഹജ്ജിനോട് അനുബന്ധിച്ച മക്കയിലെ കർമങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് പുറപ്പെടും മുമ്പ് വിശുദ്ധ കഅബാ മന്ദിരത്തിന് ചുറ്റുമായി വിടവാങ്ങൽ പ്രദക്ഷിണം (ത്വവാഫ് അൽവിദാഅ) നിർവഹിച്ചു കൊണ്ടിരിക്കവെയാണ് ഒരാൾ തളർന്ന് വീണ് അന്ത്യശ്വാസം വലിച്ചത്. മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയും.
എറണാകുളം, പെരുമ്പാവൂർ, വെല്ലം, കൊട്ടിലക്കുടിയിലെ ഹംസ കൊട്ടയിൽ അബൂബക്കർ (65) ആണ് വിശുദ്ധ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച മദീനാ സിയാറത്തിനായി മക്കയിൽ നിന്ന് പുറപ്പെടേണ്ടിയിരിക്കേ മരണപ്പെട്ടത്. പ്രദക്ഷിണം നിർവഹിക്കവേ തളർന്ന് വീഴുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
മക്കയിലെ സാഹിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
അസുഖബാധയെ തുടർന്ന് മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന ഹജ്ജ് തീർഥാടകയാണ് മരിച്ച മറ്റൊരു മലയാളി.
മൂവാറ്റുപുഴ മുഴവൂർ സ്വദേശി എളത്തൂകുടിയിൽ സൈനബ ഖമറുദ്ദീൻ (56) ആണ് മരിച്ചത്. കേരള ഹജ്ജ് കമ്മിറ്റിക്ക് കിഴിലായിരുന്നു ഇവർ വിശുദ്ധ തീർത്ഥാടനത്തിന് എത്തിയത്.
കുറച്ചു നാളുകളായി സൈനബ ഖമറുദ്ധീൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണ വിവരമറിഞ്ഞ് സൗദിയിൽ ജോലി ചെയുന്ന മകൻ മക്കയിൽ എത്തിയിട്ടുണ്ട്.
രണ്ടു മൃതദേഹങ്ങളും അനന്തര നടപടികൾ പൂർത്തിയായി വിട്ടു കിട്ടിയാൽ മക്കയിൽ തന്നെ ഖബറടക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വളൻറിയർ വൈസ് കാപ്റ്റൻ ഗഫൂർ പുന്നാട് അറിയിച്ചു.