മക്ക: അസുഖ ബാധിതനായി മക്കയിലെ മർകസ് ത്വിബ്ബി ആശുപത്രിയിൽ ചികിത്സയിലായിരിക്കേ മരണപ്പെട്ട മലയാളി ഹാജിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി. പാലക്കാട്, ചെർപ്പുളശ്ശേരി, നെല്ലായ സ്വദേശി ഹംസ (67) യുടെ മൃതദേഹമാണ് ഖബറടക്കിയത്. മക്കയിലെ ശറാഇയിലെ ശുഹദാ ഹറം മഖ്ബറയിൽ ആയിരുന്നു ഖബറടക്കം.
മെയ് 15 ന് ഭാര്യ ആമിനാ പള്ളത്ത്, ഭാര്യാ സഹോദരൻ എന്നിവരോടൊപ്പം വിശുദ്ധ കർമം അനുഷ്ഠിക്കാൻ മക്കയിലെത്തിയ അബ്ബാസ് പെരിന്തൽമണ്ണയിൽ നിന്നുള്ള ഒരു സ്വകാര്യ ഗ്രൂപ്പ് തീർത്ഥാടകനായിരുന്നു. മദീനയിലായിരുന്ന ഭാര്യയും ഭാര്യാസഹോദരനും ജനാസ കർമങ്ങളിൽ പങ്കെടുക്കാനായി മക്കയിലെത്തിയിരുന്നു.
നിയമ നടപടിക്രമങ്ങൾക്ക് മക്ക നവോദയ പ്രതിനിധികളായ നിസാം ചവറ, റഷീദ് ഒലവക്കോട്, ഫ്രാൻസിസ് ചവറ എന്നിവർ നേതൃത്വം നൽകി. ഷാഫി ഇടുക്കി, ബഷീർ നിലമ്പൂർ, സവാദ്, ശിഹാബ് എണ്ണപ്പാടം, അഷ്റഫ് എന്നിവർ മരണാനന്തര കർമങ്ങൾക്ക് രംഗത്തുണ്ടായിരുന്നു.