അറേബ്യൻ ഗൾഫ് മേഖലയിൽ ആദ്യമായി ആദായ നികുതി ചുമത്തുന്ന രാജ്യമായി ഒമാൻ. വ്യക്തികളുടെ വരുമാനത്തിൻ മേൽ 5% ആദായ നികുതി 2028 ജനുവരി മുതൽ നടപ്പിൽ വരും. പ്രതിവർഷം 42,000 റിയാൽ അഥവാ $109,000 (93,85,554 ഇന്ത്യൻ രൂപ) വരുമാനം ഉള്ളവർക്കാണ് നികുതി.
ഒരു ശതമാനം പേരെ മാത്രമേ നികുതി ബാധിക്കയുള്ളുവെന്നു ഒമാൻ ന്യൂസ് ഏജൻസി പറഞ്ഞു.
സാമ്പത്തിക വികസനത്തിനു കൂടുതൽ പണം സമാഹരിക്കാനാണ് ഈ നടപടിയെന്ന് ഒമാൻ വിശദീകരിച്ചു. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജി സി സി) രാജ്യങ്ങളിൽ ഉൾപ്പെട്ട മറ്റു അഞ്ചു രാജ്യങ്ങളിലും ആദായ നികുതിയില്ല എന്നത് ആ രാജ്യങ്ങൾ വിദേശ ജീവനക്കാർക്കു നൽകുന്ന പ്രധാന മെച്ചമായാണ് കരുതപ്പെടുന്നത്.
എണ്ണ പണം മാത്രം ഉപയോഗിച്ചു സാമൂഹ്യ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിൽ നിന്നു വേറിട്ടു നില്ക്കാൻ ഈ നീക്കം സഹായിക്കുമെന്നു ധനമന്ത്രി സയിദ് ബിൻ മുഹമ്മദ് അൽ-സാക്രി പറഞ്ഞു.
"സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുളള നീക്കങ്ങളിൽ സുപ്രധാനമാണിത്."
ഓയിൽ-ഗ്യാസ് വരുമാനം ഒമാന്റെ മൊത്ത വരുമാനത്തിൽ 68 മുതൽ 85% വരെയുണ്ടെന്നു മന്ത്രി പറഞ്ഞു. എണ്ണ വില എപ്പോഴും ഉറച്ചു നിൽക്കുന്നതല്ല.