ജിദ്ദ: ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ രാജ്യത്തിന് പൂർണ അംഗത്വം നൽകുന്ന കരട് പ്രമേയം അംഗീകരിക്കുന്നതിൽ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി പരാജയപ്പെട്ടതിൽ സൗദി അറേബ്യ ഖേദം പ്രകടിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വം നല്കണമെന്നുള്ള അൾജീരിയ അവതരിപ്പിച്ച പ്രമേയം വ്യാഴാഴ്ച രാത്രി അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ച് പരാജയപ്പെടുത്തുകയായിരുന്നു..
യു എൻ സെക്യൂരിറ്റി കൗൺസിൽ സെഷനിൽ അൾജീരിയ അവതരിപ്പിച്ച ഫലസ്തീൻ പ്രമേയത്തിന് അനുകൂലമായി പന്ത്രണ്ട് അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ ബ്രിട്ടനും സ്വിറ്റ്സർലൻഡും വോട്ടിംഗിൽ നിന്ന് നിന്നു. അമേരിക്ക വ്യക്തമായി ഫലസ്തീന് പൂർണ അംഗത്വ പദവി നൽകുന്നതിനെ നിഷ്കരുണം വീറ്റോ ചെയ്തു പരാജയപ്പെടുത്തുകയുമായിരുന്നു.
ഗസ്സയിലെ സിവിലിയന്മാർക്കെതിരായ അധിനിവേശ ഇസ്രായേലിൻ്റെ ആക്രമണം തടയുന്നതിനും ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തെ പിന്തുണയ്ക്കുന്നതിനുമുള്ള ഉത്തരവാദിത്തം അന്താരാഷ്‌ട്ര സമൂഹത്തിന് ഉണ്ടെന്ന നിലപാട് സൗദി അറേബ്യ ആവർത്തിച്ചു.
1967 ലെ അതിർത്തികളോടെയും കിഴക്കൻ ജറുസലേം തലസ്ഥാനമായും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയാണ് വേണ്ടതെന്നുമുള്ള ആവശ്യവും സൗദി വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചാവശ്യപ്പെട്ടു.
"ഇക്കാര്യത്തിലുള്ള അറബ് സമാധാന നീക്കം, പ്രസക്തമായ അന്താരാഷ്ട്ര പ്രമേയങ്ങൾ എന്നിവയ്ക്ക് അനുസൃതമായിട്ടായിരിക്കണം ഇത്" - സൗദി അറേബ്യ തുടർന്നു.