/sathyam/media/media_files/HBYlh2EN3GHh7mosqAmx.jpg)
ജിദ്ദ: സോളാർ റേഡിയേഷൻ മൂലം A 320 ഇനത്തിൽ പെട്ട വിമാനങ്ങളുടെ ഫ്ലൈറ്റ് കണ്‍ട്രോള്‍ ഡാറ്റാ സിസ്റ്റത്തിന് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന എയർബസ് പുറപ്പെടുവിച്ച മുന്നറിയിപ്പിനെ തുടർന്ന് സൗദി അറേബ്യയിലെ വിമാന കമ്പനികൾ യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകി.
യാത്രക്കാർ നൽകിയ കോണ്ടാക്റ്റ് (മൊബൈൽ നമ്പർ, ഇ മെയിൽ വിലാസം എന്നീ) വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തണമെന്നും അവ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കണമെന്നുമാണ് പ്രധാന നിർദേശം.
സൗദിയ, ഫ്‌ളൈനാസ്, ഫ്‌ളൈഡീൽ എന്നിവയുൾപ്പെടെയുള്ള സൗദി അറേബ്യൻ വിമാനക്കമ്പനികൾ ലോകമെമ്പാടുമുള്ള ഓപ്പറേറ്റർമാർക്ക് വരും ദിവസങ്ങളിൽ ഫ്ലൈറ്റ് ഷെഡ്യൂളുകളിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും അറിയിച്ചിട്ടുണ്ട്. തങ്ങളുടെ A320 വിമാനങ്ങളിൽ അടിയന്തര സാങ്കേതിക, സോഫ്റ്റ്‌വെയർ പരിശോധന ആരംഭിച്ചതിനെ തുടർന്നാണ് ഇതെന്നും കമ്പനികൾ വ്യക്തമാക്കി.
രാജ്യാന്തര വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നിലവിലുള്ള നടപടികൾ എന്നും അതിനാൽ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലെയും കസ്റ്റമർ സർവീസ് ചാനലുകളിലെയും അപ്‌ഡേറ്റുകൾ നിരീക്ഷിച്ചു കൊണ്ടിരിക്കണമെന്നും വിമാനക്കമ്പനികൾ യാത്രക്കാരെ ഉണർത്തി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്ന് എയർലൈൻ കൂട്ടിച്ചേർത്തു.
ക്രമീകരണങ്ങൾ അറിയിക്കാൻ യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുമെന്നും ഏതു രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരായാലും യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് സര്‍വീസ് സ്റ്റാറ്റസ് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും വിമാനക്കമ്പനികൾ യാത്രക്കാരെ ഓർമപ്പെടുത്തി.
രാജ്യാന്തര തലത്തിലെ വമ്പൻ വ്യോമസഞ്ചാര പ്രശ്നം
A 320 വിമാനങ്ങളുടെ സുരക്ഷാ റിസ്ക് സംബന്ധിച്ച ആശങ്ക വിമാനക്കമ്പനിയായ എയർബസ് തന്നെയാണ് അടിയന്തര നിര്‍ദേശം പുറപ്പെടുവിച്ചത്.
F320 ഇനം വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, നിര്‍ണായകമായ സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ ഹാര്‍ഡ്വെയര്‍ അപ്ഗ്രഡേഷനുകള്‍ ഉടനടി നടപ്പാക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് എയർബസ് നൽകിയ സുപ്രധാന നിർദേശമാണ് രാജ്യാന്തരഅടിസ്ഥാനത്തിൽ തന്നെ വ്യോമ മേഖലയിൽ ആശങ്കാജനകമായ സ്ഥിതിവിശേഷം ഉണ്ടാക്കിയിട്ടുള്ളത്.
സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ ഹാര്‍ഡ്വെയര്‍ അപ്ഗ്രഡേഷനുകള്‍ പൂര്‍ത്തിയാക്കുന്നതുവരെ എയര്‍ബസ് A320 മോഡല്‍ വിമാനങ്ങളുടെ ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ക്ക് തടസ്സമുണ്ടാകാന്‍ സാധ്യതയുണ്ട്. അപ്ഗ്രഡേഷന്‍ വേളയിൽ വിമാനം സര്‍വീസില്‍നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കേണ്ടിവരും. ഇത് കാരണം വിമാന സര്‍വീസുകള്‍ വൈകാനും റദ്ദാക്കപ്പെടാനും സാധ്യതയുണ്ടെന്ന് വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
അമിതമായ സൗരവികിരണം വിമാനത്തിന്റെ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ യൂണിറ്റുകളെ ബാധിക്കുകയും, അതുവഴി വിമാനത്തിന്റെ സഞ്ചാരം നിയന്ത്രിക്കുന്ന ഡാറ്റാ സിസ്റ്റത്തില്‍ തകരാറുകള്‍ ഉണ്ടാക്കുകയും ചെയ്യും. ഇത് വിമാനത്തിന്റെ സുരക്ഷിതമായ പ്രവര്‍ത്തനത്തെ ബാധിക്കാമെന്നതാണ് പ്രധാന ആശങ്ക.
ഈ സുരക്ഷാ ആശങ്കയ്ക്ക് ബലം നല്‍കുന്ന ഒരു സംഭവം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെക്‌സിക്കോയില്‍നിന്ന് ന്യൂജേഴ്‌സിയിലേക്ക് പറക്കുകയായിരുന്ന ജെറ്റ്ബ്ലൂ വിമാനക്കമ്പനിയുടെ A320 വിമാനം ഫ്‌ലോറിഡയില്‍ അടിയന്തരമായി ഇറക്കേണ്ടിവന്നു. ഈ സംഭവത്തിന് കാരണം സൗരവികിരണം മൂലമുള്ള ഡാറ്റാ തകരാറാണോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.
എയര്‍ബസ് A 320 ഇനത്തിൽ പെട്ട വിമാനങ്ങളാണ് ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകൾക്കായി ഉപയോഗിക്കുന്നുണ്ട്.
അതിനാല്‍, എയര്‍ബസ് നല്‍കിയിട്ടുള്ള ഈ അടിയന്തര സുരക്ഷാ നിര്‍ദേശം ഈ മോഡല്‍ ഉപയോഗിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും വിമാനക്കമ്പനികള്‍ക്കും ബാധകമാണ്. ആ നിലക്ക് രാജ്യാന്തര തലത്തിൽ തന്നെ വമ്പൻ വ്യോമസഞ്ചാര പ്രശ്നമായിരിക്കുകയാണ് ഇത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us