/sathyam/media/media_files/2025/03/17/DmDGAAiiWP30n3XGSWMP.jpg)
കുവൈറ്റ്: പുണ്യമാസത്തിലെ റമദാൻ പതിനേഴ് ആചരിച്ച് പ്രവാസികൾ. ഗൾഫ് രാജ്യങ്ങളിൽ പള്ളികളിൽ ഒത്തുകൂടിയാണ് വിശ്വാസികൾ റമദാൻ 17 ആചരിച്ചത്.
നാട്ടിൽ ചൊവ്വാഴ്ചയാണ് റമദാൻ 17 ആഘോഷിക്കുക. ഇത്തവണ ഗൾഫ് രാജ്യങ്ങളിൽ ഒരു ദിവസം മുമ്പ് നോമ്പ് ആരംഭിച്ചതിനാലാണ് പുണ്യദിനം തിങ്കളാഴ്ചയായത്.
ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ബദ്ര്‍ യുദ്ധത്തിന്റെ സ്മരണകളിലൂടെ കടന്ന് പോകുന്ന ദിനമാണ് റമദാൻ 17.
എതിരാളികളെ വിശ്വാസത്തിന്റെ കരുത്തില്‍ അതിജയിച്ച പ്രവാചകനെയും അനുയായികളേയും ഓര്‍മപ്പെടുത്തുകയാണ് ബദ്ര്‍. ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ മാസം 17 വെള്ളിയാഴ്ചയാണ് ബദ്ര്‍ യുദ്ധം ഉണ്ടായത്.
മാനവരാശിയെ വെളിച്ചത്തിലേക്ക് നയിക്കുവാന്‍ വേണ്ടി സൃഷ്ടാവായ അല്ലാഹു നിയോഗിച്ച പ്രവാചകനായ മുഹമ്മദ് നബിക്കും അദ്ദേഹത്തിന്റെ അനുചരന്മാര്‍ക്കും തങ്ങള്‍ മനസ്സിലാക്കിയ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തം നാട്ടില്‍ ജീവിക്കുവാന്‍ അവിടത്തുകാര്‍ സമ്മതിക്കാതെ വന്നപ്പോള്‍ തങ്ങള്‍ ജനിച്ചുവളര്‍ന്ന നാടും വീടും സമ്പത്തുമെല്ലാം വിട്ടേച്ചുകൊണ്ട് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നു.
വര്‍ഷങ്ങളോളം നീണ്ട ശാരീരികവും മാനസികവുമായ പീഡനങ്ങളും ഊരുവിലക്കുമെല്ലാം സഹിച്ച ശേഷമാണ് പലായനം ചെയ്യുവാന്‍ അല്ലാഹുവിന്റെ നിര്‍ദേശമുണ്ടായത്. ഈ പാലായനമാണ് ഹിജ്റ എന്നറിയപ്പെടുന്നത്.
ഹിജ്റ ചെയ്യുന്ന സന്ദര്‍ഭത്തില്‍ അവരുടെ സമ്പാദ്യം മുഴുവനും ശത്രുക്കള്‍ പിടിച്ചെടുത്തിരുന്നു. ആ സ്വത്ത് ഉപയോഗിച്ചുതന്നെ മുസ്‌ലിംകളെ ദ്രോഹിക്കാന്‍ മക്കയിലെ ശത്രുക്കള്‍ പലതവണ പദ്ധതികള്‍ ആവിഷ്‌കരിച്ചു.
മദീന കേന്ദ്രമായി മുഹമ്മദ് നബിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഭരണകൂടത്തിന് നേരെ അറബ് ഗോത്രങ്ങള്‍ മക്കയില്‍ നിന്നും ആയുധവുമായി പുറപ്പെട്ടു. ആയിരത്തോളം വരുന്ന ശത്രു സൈന്യവുമായേറ്റുമുട്ടിയത് വെറും മുന്നൂറോളം വരുന്ന വിശ്വാസികള്‍. ഹിജ്റ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിന് നടന്ന യുദ്ധത്തില്‍ വിജയം പ്രവാചക പക്ഷത്തിനായിരുന്നു.
പതിനാല് നൂറ്റാണ്ട് മുന്‍പ് നടന്ന യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ ഖബറുകളും ശേഷിപ്പികളും ഇവിടെയുണ്ട്. പ്രവാചക അനുയായികളുടെ ഖബറിടത്തില്‍ സലാം ചെല്ലാന്‍ നിരവധി വിശ്വാസികള്‍ ഇന്നും ബദ്റിലെത്തുന്നു.