ജിദ്ദ: പുതുതായി ആറ് രാജ്യങ്ങളുമായിട്ട് കൂടി നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന വാരാന്ത മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
സെന്റ് വിൻസെന്റ് ഗ്രനേഡിൻ ദ്വീപുകൾ, ഇന്ഡിപെൻഡന്റ്റ് സ്റ്റേറ്റ് ഓഫ് സമോവ, റിപ്പബ്ലിക് ഓഫ് നൗറു, റിപ്പബ്ലിക് ഓഫ് കിരിബാത്തി, ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ ഫെഡറേഷൻ, പുതുതായി സ്വതന്ത്ര രാഷ്ട്രമായ പാപ്പുവ ന്യൂ ഗിനിയ എന്നീ രാജ്യങ്ങളുമായാണ് സൗദി അറേബ്യ പുതുതായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്.
ആരംഭത്തിൽ, അതാത് രാജ്യങ്ങളിൽ സ്ഥിരമായ നയതന്ത്ര സ്ഥാനപതി ആസ്ഥാനം ഉണ്ടായിരിക്കില്ല. ഇത് സംബന്ധിച്ച പ്രോട്ടോകോൾ നടപടികൾക്ക് വിദേശകാര്യ മന്ത്രിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
ശ്രീലങ്കയുമായി ഒപ്പിട്ട ഇരട്ട നികുതി നിർമാർജന കരാർ മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. ഇവ ഉൾപ്പെടെ പതിമൂന്ന് കരാറുകൾ ചൊവാഴ്ച വൈകീട്ട് ജിദ്ദയിലെ അൽസലാമ കൊട്ടാരത്തിൽ ചേർന്ന യോഗം കൈകൊണ്ടു.
സൗദി ബന്ധം സ്ഥാപിക്കുന്ന പുതിയ രാജ്യങ്ങളെ പരിചയപ്പെടുക:
ഫ്രാൻസിന്റെയും ബ്രിട്ടന്റെയും മുൻ കോളനിയും കരീബിയൻ ദ്വീപ് രാജ്യവുമായ സെന്റ് വിൻസെന്റ് ഗ്രനേഡിൻ നിലവിൽ കോമൺവെൽത്ത്, കരീബിയൻ കമ്യൂണിറ്റി എന്നിവയിൽ അംഗമാണ്.
ദക്ഷിണ ശാന്ത സമുദ്രത്തിലെ ഇന്റിപെന്റന്റ് സ്റ്റേറ്റ് ഓഫ് സമോവ 1976 ഡിസംബർ മുതൽ ഐക്യരാഷ്ട്രസഭയിൽ അംഗമാണ്.
ഒന്നാം ലോകമഹായുദ്ധാനന്തരം തൊട്ട് 1968 ൽ സ്വതന്ത്രമാവുന്നത് വരെ ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുടെ സംയുക്ത ഭരണത്തിലായിരുന്ന പശ്ചിമ-മധ്യ ശാന്തസമുദ്ര റിപ്പബ്ലിക് ഓഫ് നൗറു ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്.
പെസഫിക് മഹാസമുദ്രത്തിൽ 33 ദ്വീപുകളടങ്ങുന്ന ചെറുരാജ്യമായ കിരീബാസ് (Kiribati).
1986 നവംബർ 3ന് സ്വാതന്ത്ര്യം ലഭിച്ച് പരമാധികാരരാജ്യമായി മാറിയ ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ (എഫ് എസ് എം) പറിഞ്ഞാറൻ പസഫിക് മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന യാപ്, ചൂക്, പോഹ്ൻപേ, കോസ്രേ എന്നീ നാല് ഫെഡറൽ സംസ്ഥാനങ്ങളുൾപ്പെടുന്ന ഒരു സ്വതന്ത്ര പരമാധികാര ദ്വീപുരാഷ്ട്രമാണ്.
ഓഷ്യാനിയയിലെ ഒരു രാജ്യമായ പാപുവ ന്യൂ ഗിനിയ 1975 സെപ്റ്റംബറിലാണ് സ്വാതന്ത്ര്യം നേടിയത്.