ജിദ്ദ: സൗദി ജനറൽ ട്രാഫിക് വിഭാഗം പ്രഖ്യാപിച്ച ട്രാഫിക് ലംഘന പിഴ ഇളവ് വ്യാഴാഴ്ച (2024 ഏപ്രിൽ 18) പ്രാബല്യത്തിലായി. നിയമം പ്രാബല്യത്തിലാവുന്ന തിയതിയ്ക്ക് മുമ്പ് രേഖപ്പെടുത്തിയ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് അമ്പത് ശതമാനം ഇളവാണ് അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതിന്റെ പ്രയോജനം സ്വദേശികൾക്കെന്ന പോലെ രാജ്യത്തെ പ്രവാസികൾക്കും സന്ദർശകർക്കും ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) അംഗരാജ്യങ്ങളിലെ പൗരന്മാർക്കും ഒരുപോലെ ലഭിക്കുന്നതാണ്.
പിഴയുടെ മൂല്യത്തിൽ 50% ഇളവിന്റെ പ്രയോജനം ലഭിക്കുന്നതിന് വാഹന ഉടമ 4/18/2024 ഏപ്രിൽ 18 മുതൽ 2024 ഒക്ടോബർ 18 കാലയളവിനകം തന്റെ പേരിലുള്ള മുഴുവൻ ട്രാഫിക് പിഴയും അടച്ചിരിക്കണമെന്നും ട്രാഫിക് വിഭാഗം വിശദീകരിച്ചു.
അതേസമയം, ഇളവ് പ്രാബല്യം വന്ന ശേഷം പിടുത്തംവിട്ട നിലയിൽ വാഹനം ഓടിക്കുക, നിരോധിത മയക്കുമരുന്ന്, ലഹരി വസ്തുക്കൾ എന്നിവയുടെ സ്വാധീനത്തിൽ വാഹനം ഡ്രൈവ് ചെയ്യുക, പൊതു സുരക്ഷയെ ബാധിക്കുന്ന ലംഘനം നടത്തുക, നിർദിഷ്ട വേഗത സംബന്ധിച്ച നിർദേശങ്ങൾ ലംഘിക്കുക എന്നീ കുറ്റങ്ങൾക്ക് പ്രതികളാവുന്നവർക്ക് ട്രാഫിക് പിഴ അടവിലെ 50% ഇളവിന്റെ പ്രയോജനം ലഭിക്കില്ലെന്നനും സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.