ജിദ്ദ: സിറിയയിലെ സംഭവവികാസങ്ങൾ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മേഖലയിൽ പതിനൊന്ന് രാജ്യങ്ങൾ ചർച്ച ചെയ്തു. ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, തുർക്കി, സൗദി അറേബ്യ, ഇറാഖ്, ഒമാൻ, ഖത്തർ, കുവൈറ്റ്, ലെബനാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് സിറിയ സംബന്ധിച്ച വിശദമായ ചർച്ചയിൽ സംബന്ധിച്ചത്.
ബശാർ അൽഅസദ് അധികാരം വിട്ട് വിദേശത്ത് അഭയം ചെയ്തതിനെ തുടർന്ന് അധികാരത്തിലെത്തിയ അഹമ്മദ് അൽശറാ വിധത്തിൽ അറബ് - അയൽ രാജ്യങ്ങളുമായി മുമ്പില്ലാത്ത തരത്തിലുള്ള സൗഹൃദത്തിന്റെ ബന്ധമാണ് ഉണ്ടായിരിക്കുന്നത്.
ഇറാൻ അനുകൂലിയായിരുന്ന അസദിനെ പരാജയപ്പെടുത്തിയ അൽശറാ ഭരണകൂടത്തിനുള്ള സമ്മാനമെന്ന നിലയിൽ അമേരിക്ക ഉപരോധങ്ങൾ നീക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇസ്രായേൽ ഉയർത്തുന്ന ഭീഷണിക്കെതിരെ അയൽപക്കത്തെ അറബ് രാജ്യങ്ങളും മേഖലയിലെ മറ്റു മുസ്ലിം രാജ്യങ്ങളും ആശങ്ക രേഖപ്പെടുത്തുകയുമാണ്.
കൂടിയാലോചനക്ക് ശേഷം ഇറക്കിയ സംയുക്ത പ്രസ്താവന സിറിയൻ പ്രദേശത്തിനു നേരെ ഇസ്രായേൽ ആവർത്തിച്ചു നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചു.
ഇസ്രായേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും സിറിയയുടെ പരമാധികാരത്തിനു നേരെയുള്ള ആക്രമണവുമാണ്. ഭരണമാറ്റത്തിന് ശേഷം നടക്കുന്ന പുനർനിർമ്മാണ ശ്രമങ്ങൾക്ക് ഭീഷണിയുമാണ് ഇസ്രായേൽ ആക്രമണങ്ങളെന്നു പ്രസ്താവന വിശേഷിപ്പിച്ചു.
സിറിയൻ സർക്കാരിന്റെ പുനർനിർമ്മാണ ശ്രമങ്ങളെ പിന്തുണയ്ക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുന്നതായും അധിനിവേശ സിറിയൻ പ്രദേശങ്ങളിൽ നിന്ന് ഇസ്രായേലിന്റെ പൂർണ്ണമായി പിൻവാങ്ങി ശത്രുത അവസാനിപ്പിക്കണമെന്നും ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
അതോടൊപ്പം, ഐക്യരാഷ്ട്ര സഭയുടെ 2766-ാം പ്രമേയവും 1974-ലെ കരാറും നടപ്പിലാക്കേണ്ട നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങൾ സുരക്ഷാ കൗൺസിൽ ഏറ്റെടുക്കണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു.
പതിനൊന്ന് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന സിറിയയിലെ എല്ലാതരം വിദേശ ഇടപെടലുകളെയും നിരസിക്കുകയും ആഭ്യന്തര വിഷയങ്ങളിൽ അക്രമം, വിഭാഗീയത, പ്രകോപനങ്ങൾ, വിദ്വേഷം എന്നിവ അമർച്ച ചെയ്യുന്നതിനു പുതിയ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽശറ നടത്തുന്ന നീക്കങ്ങളെ പിന്തുണക്കുകയും ചെയ്തു.