ജിദ്ദയിലുണ്ടായ റോഡപകടത്തിൽ മരണപ്പെട്ട കൊണ്ടോട്ടി സ്വദേശിയുടെ മൃതദേഹം നാട്ടിൽ ഖബറടക്കി

New Update
DEATH IN JIDDA

ജിദ്ദ: ജോലിസ്ഥലത്തിന്  സമീപം റോഡ്  മുറിച്ചു കടക്കുമ്പോഴുണ്ടായ  അപകടത്തിൽ  മരണപ്പെട്ട  മലയാളിയുടെ  മൃതദേഹം  നാട്ടിലെത്തിച്ച്  ഖബറടക്കി.   മലപ്പുറം, കൊണ്ടോട്ടി, കരിപ്പൂര്‍ സ്വദേശിയും താഴത്ത് പള്ളിയാലിൽ  അലി ഹാജി - ഫാത്തിമ ദമ്പതികളുടെ മകനുമായ  പുതുകുളം ഹൗസിൽ  അബ്ദുല്‍ റഷീദ് (54) ആണ്  കഴിഞ്ഞ  ചൊവാഴ്ച  രാത്രി ഹറാസാത്ത് ഏരിയയിൽ വെച്ചുണ്ടായ  അപകടത്തിൽ  മരണപ്പെട്ടത്. 

Advertisment

പന്ത്രണ്ട് വർഷമായി  ജിദ്ദയിൽ  പ്രവാസിയായ  അബ്ദുൽ റഷീദ്  ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ വെച്ച് അന്ത്യശ്വാസം വലിക്കുകയായിരുന്നു. ഭാര്യ റുബീന മഞ്ഞപ്പുലത്ത്. മക്കള്‍: മുഹമ്മദ് റംഷാദ്, റാനിയ ഷെറിന്‍, മുഹമ്മദ് ത്വയ്യിബ്. 

ചൊവാഴ്ച  കാലത്ത്  കരിപ്പൂരിൽ   ഇൻഡിഗോ വിമാനത്തിൽ   എത്തിയ  മൃതദേഹം  ബന്ധുക്കൾ ഏറ്റുവാങ്ങുകയും  പൊതുദർശനത്തിനു വെക്കുകയുമുണ്ടായി.   പിന്നീടാണ്  ചോലമാട് ഫാറൂഖ് മസ്ജിദ് മഖ്ബറയിൽ  ഖബറടക്കിയത്.   

മൃതദേഹത്തിലെ എംബാമിംഗ്  നടപടികൾ  ജിദ്ദ കിംഗ്  അബ്ദുൽ അസീസ് ആശുപത്രിയിൽ  വെച്ചാണ് പൂർത്തിയാക്കിയത്.   പിന്നീട്  ശറഫിയ റംസാൻ  മസ്ജിദിൽ  വെച്ച്  നിർവഹിച്ച  ജനാസ നിസ്കാരത്തിൽ  നാട്ടുകാരും   ബന്ധുമിത്രാദികളും സുഹൃത്തുക്കളും ഉൾപ്പെടെ  വലിയൊരു കൂട്ടം  ആളുകൾ  സംബന്ധിച്ചു.    തുടർന്നാണ്  മൃതദേഹം  നാട്ടിലേയ്ക്  അയച്ചത്.

മരണാന്തര  നടപടികൾ  പൂർത്തിയാക്കി  മൃതദേഹം  നാട്ടിലെത്തുന്നത്  വരെയുള്ള  പ്രവർത്തനങ്ങൾക്ക്  കെ എം സി സി ജിദ്ദ വെൽഫെയർ  വിംഗ്  ചെയർമാൻ  മുഹമ്മദ് കുട്ടി പാണ്ടിക്കാട് നേതൃത്വം  നൽകി.

Advertisment